ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയ്ക്ക് പിന്നില്‍ നിന്ന് കൊണ്ട് റഷ്യയെ തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിച്ച പാശ്ചാത്യ സഖ്യകക്ഷികള്‍ക്ക് ഇപ്പോള്‍ പഴയ ഉഷാറില്ല. ഉക്രെയിന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റിനെ കുറ്റപ്പെടുത്താമെന്ന മോഹവും ഇപ്പോള്‍ ഏറെക്കുറെ അസ്തമിച്ച് കഴിഞ്ഞു. പ്രതിരോധിക്കണോ, അക്രമിക്കണോ എന്ന ഡബിള്‍ മൈന്‍ഡിലാണ് ഉക്രെയിനും.
ഈ ഘട്ടത്തിലാണ് നേരിട്ട് ചര്‍ച്ചകള്‍ക്ക് വിളിച്ച് റഷ്യന്‍ പ്രസിഡന്റ് അസാധാരണ പ്രഖ്യാപനം നടത്തിയത്. ഈസ്താംബൂളില്‍ മേയ് 15ന് ഉക്രെയിന്‍ അധികൃതരുമായി ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് പുടിന്‍. സമാധാനം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ചര്‍ച്ചകളെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
2022 ഫെബ്രുവരിയിലാണ് പുടിന്‍ ഉക്രെയിനിലേക്ക് റഷ്യന്‍ സേനയെ അക്രമിച്ചത്. റഷ്യ-ഉക്രെയിന്‍ സംഘര്‍ഷം ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ആ ചിന്ത തെറ്റിച്ച് റഷ്യയെ പ്രതിരോധിക്കാന്‍ ആയുധങ്ങളും, ഫണ്ടും നല്‍കി അമേരിക്കയും, പാശ്ചാത്യചേരിയും ഉക്രെയിനെ സഹായിച്ചു. പുറമെ നിന്നും സഹായം ലഭിച്ചതോടെ റഷ്യയും പിന്‍വാങ്ങാതെ പോരാട്ടം തുടങ്ങി. 2025 എത്തിയിട്ടും സംഘര്‍ഷം അവസാനിക്കാതെ തുടരുകയാണ്.
ഈ ഘട്ടത്തിലാണ് ടിവി അഭിസംബോധനയില്‍ പ്രസിഡന്റ് പുടിന്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചത്. സംഘര്‍ഷത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ച്, സുദീര്‍ഘമായ സമാധാനം പുനഃസ്ഥാപിക്കുകയാണ് ഉദ്ദേശമെന്ന് പുടിന്‍ വ്യക്തമാക്കി.
ഇതോടെ പന്ത് ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുടെ കോര്‍ട്ടിലാണ്. ഒരു മുന്‍കൂര്‍ നിബന്ധനയും കൂടാതെയുള്ള പുടിന്റെ ക്ഷണം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാകുമോയെന്നാണ് ഇപ്പോള്‍ ലോകം വീക്ഷിക്കുന്നത്.