ഹമാസ് തടവിലായിരുന്ന ഒരു ബന്ദിയുടെ കൂടി മൃതദേഹം കണ്ടെടുത്തതായി ഇസ്രയേല്‍ അറിയിച്ചു. തായ്‌ലന്‍ഡ് പൗരന്‍ പിന്റ്റ നാറ്റ്‌പോങ്ങിന്റെ മൃതദേഹമാണ് റഫയില്‍ നടന്ന ഓപ്പറേഷനില്‍ കണ്ടെടുത്തത്. 610 ദിവസമാണ് ബന്ദിയാക്കപ്പെട്ട് യുവാവ് ഹമാസിന്റെ തടവില്‍ കഴിഞ്ഞത്. ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വെച്ച് ഹമാസ് കൊലപ്പെടുത്തിയതാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ആരോപിച്ചു. ഇനി ജീവനോടയെും അല്ലാതെയുമായി 55 ബന്ദികളാണ് ഹമാസിന്റെ പക്കല്‍ ശേഷിക്കുന്നത്. രണ്ട് മൃതദേഹങ്ങള്‍ നേരത്തെ വീണ്ടെടുത്തിരുന്നു. അതിനിടെ ഗസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. 34 പേര്‍ ഇന്ന് പുലര്‍ച്ചയുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ ഗാസയിലെ റാഫ പ്രദേശത്ത് വെള്ളിയാഴ്ച നടന്ന പ്രത്യേക ഓപ്പറേഷനിലാണ് പിന്റയുടെ മൃതദേഹം കണ്ടെടുത്തതെന്ന് മന്ത്രി പറഞ്ഞു. തെക്കന്‍ ഇസ്രായേലില്‍ കാര്‍ഷിക തൊഴിലാളിയായിരുന്നു 35 കാരനായ പിന്റ. തടവിലായതിന്റെ ആദ്യ മാസങ്ങളില്‍ തന്നെ നാറ്റ്‌പോംഗ് കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ ആഴ്ച ഗാസയില്‍ നിന്ന് രണ്ട് അമേരിക്കന്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ സൈന്യം കണ്ടെടുത്തതിന് പിന്നാലെയാണ് തായ് പൗരന്റെയും മൃതദേഹം കണ്ടെത്തിയത്.
നാറ്റ്‌പോങ്ങ് വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. കിബ്ബറ്റ്‌സ് നിര്‍ ഓസില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തെ മുജാഹിദീന്‍ ബ്രിഗേഡ്‌സ് എന്ന തീവ്രവാദ സംഘടനയാണ് പിടികൂടിയത്. പിടിയിലായ ഭീകരനെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ദൗത്യം ആരംഭിച്ചതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ പറഞ്ഞു.