CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 23 Minutes 8 Seconds Ago
Breaking Now

'രാത്രി മുഴുവന്‍ സ്ഫോടന ശബ്ദം ; മൂന്ന് ദിവസമായി ഉറങ്ങിയിട്ട്'; സഹായമഭ്യര്‍ത്ഥിച്ച് ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ; ഇറാന്‍ ഇസ്രയേല്‍ യുദ്ധം മുറുകുന്നു

എത്രയും വേഗം തങ്ങളെ ഒഴിപ്പിക്കാന്‍ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായതോടെ ജീവന്‍ ഭയന്ന് ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. രാത്രി മുഴുവന്‍ സ്ഫോടന ശബ്ദമാണെന്നും ആക്രമണം തുടങ്ങിയതിന് ശേഷം ഉറങ്ങിയിട്ടില്ലെന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു. എത്രയും വേഗം തങ്ങളെ ഒഴിപ്പിക്കാന്‍ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെഹ്റാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് ബെഹെഷ്ടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ കത്തയച്ചു. 350 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഈ സര്‍വകലാശാലയില്‍ മാത്രം പഠിക്കുന്നത്.

ഇസ്രയേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ താമസ സ്ഥലത്തെ ബേസ്മെന്റിലാണ് താമസമെന്ന് ബെഹെഷ്ടി സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയും ജമ്മു കശ്മീരിലെ ഹന്ദ്വാര സ്വദേശിയുമായ ഇംപ്തിസാല്‍ മൊഹ്ദിന്‍ (22) പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി രാത്രികളില്‍ കടുത്ത സ്ഫോടന ശബ്ദം കേള്‍ക്കാം. അഞ്ച് കിലോമീറ്റര്‍ അകലെ മാത്രമാണ് ഇതില്‍ പലതും എന്നാണ് മനസിലാക്കുന്നത്. രാത്രികളില്‍ ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും ഇംപ്തിസാല്‍ പറഞ്ഞു. ബോംബാക്രമണ സാധ്യത കണക്കിലെടുത്ത് യൂണിവേഴ്സിറ്റി ക്ലാസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ഇംപ്തിസാല്‍ പറഞ്ഞു. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തങ്ങളെ എത്രയും വേഗം ഒഴിപ്പിക്കാനുള്ള നടപടി ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഇംപ്തിസാല്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി ഹെല്‍പ്ലൈന്‍ നമ്പര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടുമാത്രമായില്ല. തങ്ങള്‍ക്ക് നാട്ടിലെത്തണമെന്നും വിദ്യാര്‍ത്ഥി പറയുന്നു.

കെര്‍മാന്‍ മേഖലയില്‍ നിന്ന് വെടിയൊച്ച കേട്ടതായി കെര്‍മാന്‍ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയും ജമ്മു കശ്മീരിലെ ശ്രീനഗര്‍ സ്വദേശിയുമായ ഫൈസാന്‍ നബിയും പറഞ്ഞു. തെഹ്റാനെ അപേക്ഷിച്ച് കെര്‍മാന്‍ സുരക്ഷിതമായ മേഖലയാണ്. എന്നാല്‍ വെടിയൊച്ച കേട്ടതോടെ സാഹചര്യം മോശമാണെന്നാണ് കരുതുന്നത്. തെഹ്റാനിലെ തന്റെ സുഹൃത്തുക്കള്‍ ഭയന്നിരിക്കുകയാണ്. മൂന്നോ നാലോ ദിവസങ്ങള്‍ മാത്രം കുടിക്കാനുള്ള വെള്ളം മാത്രമാണ് തങ്ങളുടെ കൈവശമുള്ളതെന്നും ഫൈസാന്‍ പറഞ്ഞു. ആക്രമണം രൂക്ഷമായത് വീട്ടുകാരെയും ഭയപ്പെടുത്തിയിരിക്കുകയാണ്. ദിവസവും പത്തോളം ഫോണ്‍ കോളാണ് തനിക്ക് ലഭിക്കുന്നത്. ഇന്റര്‍നെറ്റിന് സ്പീഡ് കുറവായതിനാല്‍ ഒരു മെസേജ് പോലും അയക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഡോക്ടര്‍ ആകാന്‍ വേണ്ടിയാണ് തങ്ങള്‍ ഇവിടെ എത്തിയത്. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള പരിശ്രമത്തിലാണെന്നും ഫൈസാന്‍ പറഞ്ഞു.

ഇസ്രയേല്‍ ആക്രമണത്തിന്റെ ആദ്യ ദിനം ഭയാനകമായിരുന്നുവെന്ന് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയും ജമ്മു കശ്മീരിലെ സോപോര്‍ സ്വദേശിയുമായ മിഥാത് പറഞ്ഞു. തങ്ങള്‍ താമസിക്കുന്നതിന് കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്നത്. എല്ലാവരും ഭയന്നിരിക്കുകയാണ്. വാര്‍ത്തകളിലൂടെയാണ് കാര്യങ്ങള്‍ അറിയുന്നത്. വീട്ടുകാരും ഭയന്നിരിക്കുകയാണെന്നും മിഥാത് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.