
















വിവിധ പീഡനക്കേസുകളിലെ പ്രായപൂര്‍ത്തിയാകാത്ത ഇരകളുടെ അടക്കം പേരും വിവരങ്ങളും വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് പോക്‌സോക്കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഡിജിപിയും നിലവില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് തോന്നിയതിനാലാകാം കേസ് വന്നതെന്ന് ആര്‍ ശ്രീലേഖ പറഞ്ഞു.പോക്‌സോ വകുപ്പുകള്‍ ചുമത്തി പേടിപ്പിക്കാം എന്ന് കരുതേണ്ടെന്നും താനെന്നും ഇരികള്‍ക്കൊപ്പമാണെന്നും വ്യക്തിപരമായി തന്നെ ലക്ഷ്യം വച്ചുള്ള കേസാണിപ്പോള്‍ വന്നതെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു
മുപ്പത്തിമൂന്നര വര്‍ഷം പോലീസ് ഉദ്യോഗസ്ഥ ആയിരുന്ന വ്യക്തിയാണ് താന്‍. 2012ല്‍ പോക്‌സോ വകുപ്പ് ഇറങ്ങിയപ്പോള്‍ ഏറെ സന്തോഷിച്ച വ്യക്തിയുമാണ്. കിളിരൂര്‍ കേസ് താന്‍ നേതൃത്വം നല്‍കിയ ടീമാണ് അന്വേഷിച്ചതെന്നും എല്ലാ പ്രതികളെയും ശിക്ഷിച്ചതാണെന്നും പീഡനത്തിനിരയായി മരിച്ച കുട്ടി മൈനര്‍ അല്ലെന്നും അതുകൊണ്ടുതന്നെ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്നും ആര്‍ ശ്രീലേഖ പറഞ്ഞു.
രാഷ്ട്രീയത്തില്‍ കയറിയപ്പോള്‍ മുതല്‍ തനിക്കെതിരെ ഇത്തരത്തിലുള്ള വ്യക്തിഹത്യകളും പരാമര്‍ശങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.കിളിരൂര്‍ കേസില്‍ മരണപ്പെട്ട കുട്ടിയുടെ പേര് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്.തോപ്പുംപടി കേസിലും പീഡനത്തിനിരയായത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയല്ല.തനിക്കെതിരെ അതുകൊണ്ടുതന്നെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത് നിലനില്‍ക്കില്ലെന്നും ആര്‍ ശ്രീലേഖ പറഞ്ഞു.
ഡല്‍ഹി നിര്‍ഭയ കേസ്, കിളിരൂര്‍-കവിയൂര്‍ കേസുകള്‍, സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ പീഡനക്കേസ് തുടങ്ങി കേരളത്തെയും രാജ്യത്തെയും നടുക്കിയ നിരവധി കേസുകളിലെ ഇരകളുടെ സ്വകാര്യ വിവരങ്ങള്‍ ശ്രീലേഖ പരസ്യപ്പെടുത്തിയെന്നാണ് പരാതി