
















ഇറാനെതിരെ വലിയ തോതിലുള്ള ആക്രമണം ഉടന്‍ എന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണത്തിന് മറുപടിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ബുദ്ധിശൂന്യമായ ആക്രമണത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാനിലെ സുപ്രധാന നഗരങ്ങളില്‍ പതിമൂന്നാം ദിവസവും അമേരിക്ക ആക്രമണം തുടരുകയാണ്. ക്രൂഡ് വില നൂറ് ഡോളര്‍ കടന്നത് അതീവ ഗുരുതര സാഹചര്യമെന്ന് യുഎന്‍ വിലയിരുത്തി.
അടുത്തിടെയുണ്ടായ സംഘര്‍ഷത്തില്‍ നിന്ന് ഇറാന്‍ കൂടുതല്‍ കരുത്താര്‍ജിച്ചെന്നും ഹോര്‍മുസ് കടലിടുക്കിനെ തന്ത്രപ്രധാനമായ പ്രതിരോധമാര്‍ഗ്ഗമായി ഉപയോഗിക്കാനുള്ള രാജ്യത്തിന്റെ ശേഷി ലോകം ഇപ്പോള്‍ അംഗീകരിക്കുന്നുവെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അവകാശപ്പെട്ടു. അതോടൊപ്പം ഇറാന്റെ ആണവ പദ്ധതിയും യുറേനിയം സമ്പുഷ്ടീകരണവും 'വില്‍പനയ്ക്കുള്ളതല്ല' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിയന്‍ ഡോക്യുമെന്ററി നിര്‍മ്മാതാവ് ജവാദ് മോഗൂയിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം യുദ്ധത്തിന്റെ ആദ്യ നാളുകളിലെ അനിശ്ചിതത്വങ്ങളെക്കുറിച്ചും ഇറാന്റെ സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും തുറന്നുപറഞ്ഞത്.
യുദ്ധത്തിന്റെ തുടക്കത്തില്‍ നേതാക്കള്‍ തമ്മിലുള്ള ആശയവിനിമയം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നുവെന്നും ആരെല്ലാം ജീവിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടായിരുന്നുവെന്നും അരഗ്ചി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിലെത്തി ഏകദേശം മൂന്ന് ദിവസത്തോളം ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയേണ്ടി വന്നു. സഹപ്രവര്‍ത്തകരില്‍ ആരൊക്കെ ജീവനോടെയുണ്ട്, കൊല്ലപ്പെട്ടു എന്ന് കണ്ടെത്താനായിരുന്നു ശ്രമം. യുദ്ധം തുടങ്ങി മൂന്ന് ദിവസത്തിന് ശേഷമാണ് പ്രസിഡന്റിനെ കാണാന്‍ സാധിച്ചത്. ആറാം ദിവസം സുരക്ഷിതമായ ഒരിടത്ത് വെച്ച് നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത മൂന്ന് പ്രമുഖ നേതാക്കള്‍ പിന്നീട് കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി.