
















ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ജൂലൈ 23-ന് നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന ആരോപണം നേരിടുന്ന സിജെപി പ്രതിഷേധക്കാരിയെന്ന് പറയപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ മാപ്പുപറച്ചില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.വീഡിയോയില്‍ തനിക്ക് 15 വയസ്സാണെന്നും സുഹൃത്തുക്കളോടൊപ്പം കൊണോട്ട് പ്ലേസ് സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും പെണ്‍കുട്ടി പറയുന്നു. അവിടെ ഉണ്ടായിരുന്നവരുടെ സ്വാധീനത്തില്‍ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങള്‍ വിളിക്കുകയായിരുന്നുവെന്നും അവള്‍ അവകാശപ്പെടുന്നു.
'അവിടെയുണ്ടായിരുന്നവരുടെ സ്വാധീനത്തില്‍ പെട്ടുപോയി. എനിക്ക് വെറും 15 വയസ്സാണ്. ഞാന്‍ ചെയ്തത് ഒരിക്കലും ക്ഷമിക്കാനാകാത്ത തെറ്റാണ്. ഞാന്‍ വളരെ മോശമായ കാര്യങ്ങളാണ് പറഞ്ഞത്,' എന്ന് കൈകൂപ്പി നില്‍ക്കുന്ന വീഡിയോയില്‍ അവള്‍ പറയുന്നു.
'ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്. രാജ്യത്തോടാകെ ഞാന്‍ മാപ്പ് ചോദിക്കുന്നു. എനിക്ക് എന്നെത്തന്നെ നോക്കാന്‍ പോലും ലജ്ജ തോന്നുന്നു. ദയവായി എന്നോട് ക്ഷമിക്കണം,' എന്നും അവള്‍ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍, ഈ വീഡിയോയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാധ്യമങ്ങള്‍ പറയുന്നു.
ഇതിനിടെ, വെള്ളിയാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധത്തിനിടെ തന്നെ അധിക്ഷേപിച്ച വിദ്യാര്‍ത്ഥികളോട് ക്ഷമിച്ചതായി അറിയിച്ചു.
'എനിക്കെതിരെയും അന്തരിച്ച എന്റെ അമ്മയ്ക്കെതിരെയും ഉപയോഗിച്ച അധിക്ഷേപ മുദ്രാവാക്യങ്ങള്‍ ഏറെ വേദനിപ്പിച്ചു. എന്നിരുന്നാലും, യുവാക്കള്‍ക്ക് അവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കാനുള്ള അവസരം സമൂഹം നല്‍കണം. ശിക്ഷിക്കുന്നതിനേക്കാള്‍ അവരെ ശരിയായ വഴിയിലേക്ക് നയിക്കുകയാണ് വേണ്ടത്,' എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.