
















ഗാസയില്‍ നിന്നും ഹമാസ് പൂര്‍ണ്ണമായും ആയുധങ്ങള്‍ കൈമാറാന്‍ സമ്മതിച്ചുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം പശ്ചിമേഷ്യന്‍ നയതന്ത്രത്തില്‍ വലിയ തരംഗങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. താന്‍ അധ്യക്ഷനായ 'ബോര്‍ഡ് ഓഫ് പീസ്' വഴി കൈവരിച്ച ഈ നിരായുധീകരണ കരാറിനെ ചരിത്രപരമായ നേട്ടമായി ട്രംപ് ഉയര്‍ത്തിക്കാട്ടുമ്പോഴും, ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ വലിയ പ്രക്ഷുബ്ധതയ്ക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.
എന്നാല്‍, കരാറിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് ഹമാസ് ആയുധം വെച്ചു കീഴടങ്ങുന്ന മുറയ്ക്ക് ഇസ്രായേല്‍ ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി സൈന്യത്തെ പിന്‍വലിക്കണമെന്നും, പുതിയ പലസ്തീന്‍ ഭരണകൂടത്തിന് അധികാരം കൈമാറണമെന്നുമുള്ള നിര്‍ദ്ദേശം ഇസ്രായേലി രാഷ്ട്രീയക്കാര്‍ക്കിടയിലും മാധ്യമങ്ങളിലും കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
കരാറിനെ കുറിച്ച് ഇസ്രായേല്‍ ഭരണകൂടം ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും, നിലവിലെ ഇസ്രായേലിന്റെ പ്രതിരോധ സ്ഥാനങ്ങളില്‍ നിന്നും പിന്മാറില്ലെന്ന ശക്തമായ സൂചനയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്നതെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസിന്റെ പൂര്‍ണ്ണവും യഥാര്‍ത്ഥവുമായ നിരായുധീകരണം ഉറപ്പാക്കാതെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് പേരുവെളിപ്പെടുത്താത്ത ഇസ്രായേലി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
വരാനിരിക്കുന്ന ഒക്ടോബറിലെ തിരഞ്ഞെടുപ്പാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നിലെ പ്രധാന വെല്ലുവിളി. വിവിധ അഴിമതി ആരോപണങ്ങളില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിന് ജയില്‍ ശിക്ഷ ഒഴിവാക്കാനുള്ള പ്രധാന വഴി തിരഞ്ഞെടുപ്പ് ജയിക്കുക മാത്രമാണ്.
എന്നാല്‍, ഗാസയില്‍ നിന്ന് പിന്മാറിയാല്‍ തന്റെ സഖ്യകക്ഷികള്‍ ഭരണം വീഴ്ത്തുമെന്ന് നെതന്യാഹുവിന് അറിയാം. മറുഭാഗത്ത്, കരാറിനെ എതിര്‍ത്താല്‍ ട്രംപിനെയും അമേരിക്കന്‍ ഭരണകൂടത്തെയും പിണക്കേണ്ടി വരും.സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് നെതന്യാഹുവെന്ന് ചുരുക്കം.