
















രോഗികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ അഞ്ചില്‍ നാല് എന്‍എച്ച്എസ് ആശുപത്രികള്‍ ഇപ്പോഴും പേപ്പറും, പേനയും ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. ഹെല്‍ത്ത് സര്‍വ്വീസിനെ ഡിജിറ്റലാക്കാന്‍ ദശകങ്ങളായി ശ്രമം നടക്കുമ്പോഴും പഴയ കാലത്തില്‍ നിന്നും മുന്നോട്ട് നടക്കാന്‍ ആശുപത്രികളും, ജീവനക്കാരും മടിക്കുന്നത്.
പഴയകാല രീതികള്‍ തെറ്റുകള്‍ക്കും, നോട്ടുകള്‍ നഷ്ടമാകാനും വഴിയൊരുക്കുന്നുണ്ടെങ്കിലും ചില എന്‍എച്ച്എസ് കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ ആശ്രയിക്കാന്‍ കഴിയാത്ത വിധം മോശമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ നടത്തിയ സര്‍വ്വെ പ്രകാരം ഇംഗ്ലണ്ടിലെ 184 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ 79 ശതമാനവും പേപ്പര്‍ രേഖകളാണ് ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞു.
കാല്‍ശതമാനം ട്രസ്റ്റുകളും പ്രിസ്‌ക്രിപ്ഷന്‍ നല്‍കാന്‍ പേപ്പറുകള്‍ ഉപയോഗിക്കുന്നു. 1998-ലാണ് ആശുപത്രികളിലും, ജിപി സര്‍ജറികളിലും ഡിജിറ്റല്‍ മാറ്റത്തിന് തുടക്കം കുറിച്ചത്. പേപ്പറില്‍ നിന്നും കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് ഘട്ടംഘട്ടമായി മാറാന്‍ ശ്രമിക്കുകയാണെന്ന് ചില ആശുപത്രികള്‍ സമ്മതിക്കുന്നു. 20 വര്‍ഷത്തിലേറെയായി ഇത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് അവസ്ഥ.
ടെക്‌നോളജിയില്‍ പിന്നോക്കം പോയ ഹെല്‍ത്ത് സര്‍വ്വീസ് പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ മരിക്കേണ്ടി വരുമെന്നാണ് കഴിഞ്ഞ വര്‍ഷം ലേബര്‍ തന്നെ സമ്മതിച്ചത്. ഓരോ വര്‍ഷവും പേപ്പര്‍ രേഖകള്‍ സൂക്ഷിക്കാനായി 240 മില്ല്യണ്‍ പൗണ്ടാണ് എന്‍എച്ച്എസ് ചെലവാക്കുന്നതെന്ന് കിംഗ്‌സ് ഫണ്ട് തിങ്ക്ടാങ്ക് നേരത്തെ കണ്ടെത്തിയിരുന്നു.