
















നേപ്പാളിലെ ഹൃദയഭേദകമായ വെള്ളപ്പൊക്കത്തില്‍ ചെളിക്ക് അടിയില്‍ ജീവനോടെ മൂടിപ്പോയ ടൂറിസ്റ്റുകളില്‍ രണ്ട് നഴ്‌സുമാര്‍ ഉള്‍പ്പെടെ 33 യുകെ പൗരന്‍മാരും. ആയിരത്തോളം വരുന്ന ടൂറിസ്റ്റുകളെ കുറിച്ചും ഇപ്പോഴും യാതൊരു വിവരവുമില്ല. മഴ ഇല്ലാത്ത സമയത്ത് തേടിയെത്തിയ വെള്ളപ്പൊക്കത്തില്‍ ഈ മനുഷ്യര്‍ ചെളിക്കും, കല്ലുകള്‍ക്കും അടിയിലായി ജീവനോടെ കുഴിച്ചുമൂടപ്പെട്ടത്.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്ത് സംഭവിച്ചെന്നോ, ശരീരം പോലും തിരികെ കിട്ടുമോയെന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍. 389 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ആയിരത്തോളം ടൂറിസ്റ്റുകളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
തെരച്ചില്‍ നടത്താന്‍ 13,000 സൈനികരും, പോലീസുമാണ് സ്ഥലത്തുള്ളത്. എന്നാല്‍ ബാക്കിയുള്ളവരെ ജീവനോടെ കണ്ടെത്താന്‍ ഒരു ശതമാനം സാധ്യത മാത്രമാണ് അവശേഷിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡാര്‍ട്ട്‌ഫോര്‍ഡില്‍ നിന്നുള്ള കൈലാഷ് യാത്രക്ക് പുറപ്പെട്ട ബ്രിട്ടീഷ് നഴ്‌സ് ശാരദാ സിംഖാഡയെ കാണാതായിട്ടുണ്ട്.
തന്റെ ബന്ധുക്കള്‍ ദുരന്തത്തില്‍ ഒലിച്ച് പോയെന്ന് നോണ്‍-റസിഡന്റ് നേപ്പാളി അസോസിയേഷന്‍ യുകയെ നയിക്കുന്ന എസെക്‌സ് നഴ്‌സ് രാജേന്ദ്ര പുഡസെയിനി പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ പെട്ട ബ്രിട്ടീഷുകാരെ സഹായിക്കാന്‍ യുകെ ഫോറിന്‍ ഓഫീസിന്റെ ക്രൈസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതായി ഫോറിന്‍ സെക്രട്ടറി എഡ് മിലിബന്ദ് പറഞ്ഞു. നേപ്പാളില്‍ തെരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബ്രിട്ടന്‍ ടീമിനെ അയച്ചിട്ടുണ്ട്. കൂടാതെ 5 മില്ല്യണ്‍ പൗണ്ട് ധനസഹായവും പ്രഖ്യാപിച്ചു.