വിശ്വാസിയുടെ ആത്മീയകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇടനിലക്കാരനാകുന്ന പുരോഹിതന്‍മാര്‍ക്ക് ജനസമൂഹത്തിനിടയില്‍ വര്‍ദ്ധിതമായ സ്വാധീനശക്തിയുണ്ട്. ഇത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തി സമൂഹത്തെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതാണ് ഭൂരിപക്ഷം പുരോഹതിന്‍മാരും അനുശാസിക്കുന്ന രീതി. എന്നാല്‍ ഇതിലെ ചില പുഴുക്കുത്തുകള്‍ വിശ്വാസിസമൂഹത്തിന് നേരെ തന്നെ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിപ്പോകും. ഇടവകയിലെ 96 വയസ്സുള്ള വിശ്വാസിയുടെ 5000 പൗണ്ട് അടിച്ചുമാറ്റിയ ശേഷം ഇതേ വ്യക്തിയുടെ സംസ്‌കാരചടങ്ങുകളും നടത്തിയ റവ. എഡ്വാര്‍ഡ് മോറിസിനാണ് പത്ത് മാസത്തെ ജയില്‍ശിക്ഷ വിധിച്ചത്.
വിധവയായ ജോവാന്‍ പെനാക്ക് വികാരിയെ വിശ്വസിച്ച് ബാങ്ക് അക്കൗണ്ടിന്റെ സിഗ്നേറ്ററിയാക്കിയതാണ് മോറിസ് ഉപയോഗപ്പെടുത്തിയത്. രോഗം ബാധിച്ച് കെയര്‍ ഹോമിലേക്ക് പോയപ്പോഴാണ് അവര്‍ പുരോഹിതനെ വിശ്വസിച്ച് സമ്പാദ്യങ്ങള്‍ ഏല്‍പ്പിച്ചത്. എന്നാല്‍ നാലാഴ്ച കൊണ്ട് അക്കൗണ്ട് കാലിയാക്കുന്ന തരത്തിലാണ് ഇയാള്‍ പണം പിന്‍വലിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കപ്പെട്ടു. 20 തവണയാണ് നൂറുകണക്കിന് പൗണ്ട് വീതം മോറിസ് പിന്‍വലിച്ചത്.
ഇരയുടെ പങ്കാളിയുടെ മകള്‍ ഷീലാ സ്മിത്ത് ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോഴാണ് പുരോഹിതന്‍ കുടുങ്ങുന്നത്. വിരമിച്ച ഓഡിറ്റ് ക്ലര്‍ക്ക് കൂടിയായ ഷീല പെനാകിന്റെ മരണശേഷമാണ് ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ചത്. എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയ ഇവര്‍ വിവരങ്ങള്‍ പള്ളിയെ അറിയിച്ചു. ഇവിടെ നിന്നാണ് പോലീസില്‍ വിവരം ലഭിക്കുന്നതും അന്വേഷണം ആരംഭിക്കുന്നതും.
'തിരുവസ്ത്രം അണിഞ്ഞ ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് നാണംകെട്ട പരിപാടിയാണ്. ഇത് വളരെ വലിയ തെറ്റാണ്. പെനാകിന്റെ സംസ്‌കാര ചടങ്ങ് പോലും വില്‍പത്രത്തില്‍ എഴുതിയ പ്രകാരം മോറിസ് നടത്തി. ഞങ്ങള്‍ക്ക് ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല', 82-കാരി ഷീല കോടതിക്ക് പുറത്ത് പ്രതികരിച്ചു. നോട്ടിംഗ്ഹാമിലെ ബെസ്റ്റ്‌വുഡില്‍ നിന്നുള്ള 62-കാരന്‍ മോറിസ് വിശ്വാസം ലംഘിച്ച് തെറ്റ് ചെയ്തതായി സമ്മതിച്ചു.
മെയ് വരെ ലേബര്‍ കൗണ്‍സിലറും, നോട്ടിംഗ്ഹാം മുന്‍ ലോര്‍ഡ് മേയറുമാണ് മോറിസിന്റെ ഭാര്യ. ആരോപണങ്ങളോടെ പദവി രാജിവെച്ച മോറിസിന് മുന്‍പ് ഷോപ്പില്‍ മോഷണം നടത്തിയതിനും, സേഫില്‍ നിന്ന് പണം എടുത്തതിനും പോലീസിന്റെ താക്കീത് ലഭിച്ചിട്ടുണ്ട്.