ഐഐടി മദ്രാസ് ക്യാംപസില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസ് അന്വേഷിക്കുന്നതില്‍ തമിഴ്‌നാട് പോലീസ് അംലഭാവം കാണിച്ചെന്നും നിര്‍ണ്ണായക തെളിവുകള്‍ പോലും പരിഗണിക്കാതെ എഫ്‌ഐആര്‍ ഇട്ടെന്നും ചൂണ്ടിക്കാട്ടി ഫാത്തിമയുടെ കുടുംബം രംഗത്തു വന്നതിനു പിന്നാലെയാണ് കേസിന്റെ അന്വേഷണം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫില്‍ നിന്ന് ശനിയാഴ്ച രാവിലെ 7.45ന് ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ഇത് മൂന്നര മണിക്കൂറോളം തുടര്‍ന്നു. തങ്ങളുടെ കൈയ്യിലുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറിയതായി അബ്ദുള്‍ ലത്തീഫ് മാധ്യമങ്ങലെ അറിയിച്ചു. അതേസമയം, കേസിലെ നിര്‍ണ്ണായക തെളിവുകളായ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും അന്വേഷണസംഘം പരിശോധിക്കും. ഫാത്തിമയുടെ സഹോദരി ആയിഷയുടെ മൊഴിയടെുക്കാനായി അന്വേഷണസംഘം കൊല്ലത്തെ വീട്ടിലേയ്ക്ക് തിരിക്കാനും തീരുമാനമായിട്ടുണ്ട്.
കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലുമായി കൂടിക്കാഴ്ച നടത്തി വിഷയം ചര്‍ച്ച ചെയ്തിരുന്നു. കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈ ഐഐടിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.
കേസ് തുടക്കത്തില്‍ അന്വേഷിച്ച കോട്ടൂര്‍പുരം പോലീസും ഐഐടിയിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് ആത്മഹത്യാക്കുറിപ്പ് നശിപ്പിച്ചെന്നാണ് ഫാത്തിമയുടെ പിതാവിന്റെ ആരോപണം. കുട്ടിക്കാലം മുതല്‍ ഓരോ ദിവസവും സംഭവിച്ച ചെറിയ കാര്യങ്ങള്‍ പോലും കുറിച്ചു വെക്കുന്ന ശീലം ഫാത്തിമയ്ക്ക് ഉണ്ടായിരുന്നു. ഫാത്തിമ മരണപ്പെടുന്നതിന് മുന്‍പുള്ള 28 ദിവസത്തെ കാര്യങ്ങളും കൃത്യമായി ഫോണില്‍ രേഖപ്പെടുത്തിയിരുന്നു. ഈ വിവരങ്ങള്‍ അന്വഷണ സംഘത്തിന് കൈമാറിയതായി പിതാവ് അറിയിച്ചു.