സൗത്ത് കൊറിയ അതീവ ജാഗ്രതയിലാണ്. വെള്ളിയാഴ്ച കൊറോണാവൈറസ് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെയാണ് രാജ്യം ആശങ്കയിലായത്. ഇവിടുത്തെ നാലാമത്തെ വലിയ നഗരമായ ഡായേഗുവില്‍ ഒറ്റദിവസം കൊണ്ട് 204 കേസുകളാണ് അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 433 ആയി ഉയരുകയും ചെയ്തു.
രാജ്യത്ത് വന്‍തോതില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒരു വിവാദ തീവ്രമത ഗ്രൂപ്പായ ഷിന്‍ചിയോന്‍ജി ചര്‍ച്ച് ഓഫീസ് ജീസസിന് പങ്കുള്ളതായാണ് സംശയം. ഇതില്‍ അംഗങ്ങളാകുന്നവര്‍ ഈ വിവരം സുഹൃത്തുക്കളോടോ, കുടുംബാംഗങ്ങളോടോ പോലും പറയാന്‍ പാടില്ലെന്നാണ് നിയമം. ഞായറാഴ്ച നടക്കുന്ന പതിവ് പള്ളിപ്പരിപാടിക്ക് പുറമെ ദിവസേന ആ ഗ്രൂപ്പുകള്‍ രഹസ്യമായി ബൈബിള്‍ പഠനത്തില്‍ ഏര്‍പ്പെടുന്നുണ്ട്.
ഏകദേശം 131 കേസുകള്‍ ഡായേഗുവിലെ ഷിന്‍ചിയോന്‍ജി ചര്‍ച്ചുമായി ബന്ധപ്പെട്ട് കിടക്കുന്നതായാണ് കരുതുന്നത്. ഇവരിലെ പ്രായമായ ഒരു സ്ത്രീയാണ് രോഗം മറ്റുള്ളവരിലേക്ക് എത്തിച്ചതെന്നാണ് കരുതുന്നത്. ഫെബ്രുവരി ആരാധനകളില്‍ പങ്കെടുത്ത ആയിരങ്ങളോട് സ്വയം ഐസൊലേഷനിലേക്ക് നീങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സഭയിലെ നാനൂറോളം പേര്‍ക്ക് മാരക വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
2.5 മില്ല്യണ്‍ ജനങ്ങള്‍ വസിക്കുന്ന നഗരം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഡായേഗു മേയര്‍ ക്യോന്‍ യംഗ് ജിന്‍ പ്രതികരിച്ചു. രോഗം പടര്‍ന്നുപിടിക്കാന്‍ തങ്ങളുടെ അംഗം കാരണമായെന്ന് വ്യക്തമായതോടെ പള്ളി അടയ്ക്കുകയാണെന്ന് ചര്‍ച്ച് അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ അംഗങ്ങളില്‍ ഒരാള്‍ മറ്റ് വിശ്വാസികള്‍ക്കും, നഗരത്തിലെ മറ്റുള്ളരിലേക്കും രോഗം എത്തിച്ചതില്‍ ക്ഷമയും ചോദിച്ചിട്ടുണ്ട്.
എന്നാല്‍ രഹസ്യ രീതികളില്‍ പ്രവര്‍ത്തിക്കുന്ന ഈ സഭയുടെ വിശ്വാസികള്‍ ആരൊക്കെയെന്ന് വ്യക്തതയില്ലാത്തത് അധികൃതരെ കുഴപ്പിക്കുന്നുണ്ട്. യേശുക്രിസ്തുവിന്റെ മേലങ്കി അണിഞ്ഞ് താന്‍ പോകുമ്പോള്‍ 144,000 പേരുടെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തില്‍ എത്തിക്കുമെന്ന് പ്രസ്താവിച്ച വ്യക്തിയാണ് സഭയുടെ സ്ഥാപകനായ ഷിന്‍ചിയോന്‍ജി. സഭയുടെ വളര്‍ച്ച തടയാനെത്തിയ പിശാചിന്റെ സന്തതിയെന്നാണ് കൊറോണാവൈറസിനെ ഇയാള്‍ വിശേഷിപ്പിച്ചത്. 1984ല്‍ സ്ഥാപിച്ച ഈ ചര്‍ച്ചിന് ഇന്ത്യയിലും വേരുകളുണ്ടെന്നതാണ് വസ്തുത.