CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 19 Minutes 31 Seconds Ago
Breaking Now

പാക്കേജ് സുന്ദരം, തീരുമാനങ്ങള്‍ കടുപ്പം; കൊറോണ പാക്കേജുകളുടെ നഷ്ടം നികത്താന്‍ 35 ബില്ല്യണ്‍ പൗണ്ട് ടാക്‌സ് വരും; യുകെയുടെ 2 ട്രില്ല്യണ്‍ കടക്കെണി കീഴടക്കാന്‍ ദശകങ്ങള്‍ ബാക്കി; അടിസ്ഥാന ടാക്‌സ് നിരക്കില്‍ 7 പെന്‍സ് അധികം വന്നേക്കും?

എത്രയൊക്കെ ഇടപെടലുകള്‍ നടത്തിയാലും നിരവധി പേര്‍ക്ക് തൊഴിലുകള്‍ നഷ്ടമാകുമെന്ന് സുനാക്

കൊറോണാവൈറസ് തകര്‍ത്ത സമ്പദ് രംഗത്തെ രക്ഷിക്കാനും, ആളുകളുടെ തൊഴിലുകള്‍ സംരക്ഷിക്കാനും പാക്കേജുകള്‍ രംഗത്തിറക്കിയ ചാന്‍സലര്‍ ഋഷി സുനാക് കൈയടി നേടിയിരുന്നു. എന്നാല്‍ ഓരോ പാക്കേജിന് പിന്നിലും അപകടങ്ങള്‍ പതിയിരിക്കുന്നുവെന്നാണ് വിദഗ്ധര്‍ വിധിയെഴുതുന്നത്. പ്രത്യേകിച്ച് ടാക്‌സ് നിരക്കിലെ വര്‍ദ്ധനവാണ് ഇവര്‍ കണക്കുകൂട്ടുന്നത്. ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ വൈറസ് പിന്‍വാങ്ങിയ ശേഷം ഉണ്ടാകുമെന്ന് സുനാകും സ്ഥിരീകരിച്ചു. 

യുകെയുടെ നിലവിലുള്ള 2 ട്രില്ല്യണ്‍ കടക്കെണി മറികടക്കാന്‍ ദശകങ്ങള്‍ വേണ്ടിവരുമെന്നാണ് ഐഎഫ്എസ് ബുദ്ധികേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഒരു വര്‍ഷം 35 ബില്ല്യണ്‍ പൗണ്ട് അധികമായി നികുതി വരുമാനം നേടാനാകും ട്രെഷറി ലക്ഷ്യമിടുക. അതോടെ അടിസ്ഥന ടാക്‌സ് നിരക്കില്‍ 7 പെന്‍സ് അധികം കണക്കാക്കാം. പബ്ലിക് സര്‍വ്വീസുകളുടെ നടത്തിപ്പ് ചെലവിനേക്കാള്‍ അധികരിക്കുന്ന വാര്‍ഷിക കടമാണ് ഋഷി സുനാക് രക്ഷാപാക്കേജുകള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്, 350 ബില്ല്യണ്‍ പൗണ്ട്. 

ഇതുസംബന്ധിച്ച് ടോറികള്‍ക്കിടയില്‍ ഉയരുന്ന ആശങ്കകള്‍ക്ക് സുനാക് വിശദീകരണം നല്‍കിയിട്ടുണ്ട്. അപൂര്‍വ്വമായി മാത്രം നല്‍കുന്ന പണമാണെങ്കിലും ഇത് സന്തുലിതമാക്കാന്‍ ഭാവിയില്‍ ചില നടപടികള്‍ ഉണ്ടാകുമെന്ന് തന്നെയാണ് ചാന്‍സലറുടെ നിലപാട്. എന്നാല്‍ നിലവില്‍ പണം ഇറക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് അനിവാര്യമാണ്. ഫര്‍ലോംഗില്‍ നിന്നും ജീവനക്കാരെ തിരിച്ചെത്തിക്കുന്ന ബിസിനസ്സുകള്‍ക്ക് 1000 പൗണ്ട് ബോണസ് നല്‍കാനുള്ള പദ്ധതിയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. 

എച്ച്എം റെവന്യൂ & കസ്റ്റംസ് ടോപ്പ് സിവില്‍ സെര്‍വ്വന്റ് ഈ നയത്തില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്. സുനാകില്‍ നിന്നും എഴുതിയുള്ള നിര്‍ദ്ദേശം ലഭിക്കുന്നത് വരെ ഒപ്പിടില്ലെന്നാണ് വകുപ്പ് മേധാവിയുടെ നിലപാട്. ഭക്ഷണം കഴിക്കുന്നതിന് ഉള്‍പ്പെടെ ആളുകളെ തിരികെ പുറംലോകത്ത് എത്തിക്കാനാണ് ചാന്‍സലറുടെ ശ്രമം. ഇതുവഴി വേഗത്തില്‍ യുകെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. എന്നാല്‍ എത്രയൊക്കെ ഇടപെടലുകള്‍ നടത്തിയാലും നിരവധി പേര്‍ക്ക് തൊഴിലുകള്‍ നഷ്ടമാകുമെന്ന് സുനാക് കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.