രാജ്യത്ത് പുതിയ കൊറോണാവൈറസ് കേസുകള്‍ ഉയരുന്നതിന്റെ തോത് വ്യത്യാസമില്ലാതെ തുടരുന്നതിന്റെ സൂചനകള്‍ നല്‍കി പുതിയ 771 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ബ്രിട്ടന്റെ പല ഭാഗങ്ങളിലും വൈറസ് കേസുകള്‍ ഉയര്‍ന്നതോടെ ലോക്കല്‍ ലോക്ക്ഡൗണ്‍ ഭീഷണി നേരിടുകയാണ്. വിലക്കുകളില്‍ പ്രഖ്യാപിക്കാന്‍ ഇരുന്ന ഇളവുകള്‍ നീട്ടിവെയ്ക്കുന്നതായി ബോറിസ് ജോണ്‍സണ്‍ ഇന്നലെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നോര്‍ത്ത് മേഖലയില്‍ നാലര മില്ല്യണ്‍ ജനതയെ ലോക്ക്ഡൗണിലേക്ക് നീക്കുകയും ചെയ്തു.
74 പേര്‍ക്കാണ് ഒടുവിലായി വൈറസിന് ഇരകളായി ജീവന്‍ പൊലിഞ്ഞത്. കേസുകളും, മരണങ്ങളും ശക്തിയാര്‍ജ്ജിക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികള്‍ നേരിടാന്‍ തയ്യാറെടുക്കണമെന്നാണ് ജനങ്ങള്‍ക്ക് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇന്‍ഫെക്ഷനുകളിലെ വര്‍ദ്ധന ഗുരുതരമായി കണക്കാക്കണമെന്ന് ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി ലക്ചറര്‍ ഡോ. ഡാനിയേല്‍ ലോസണ്‍ ആവശ്യപ്പെട്ടു. ഒഎന്‍എസ് കണക്കുകള്‍ പ്രകാരം യുകെ പൊട്ടിത്തെറിയുടെ വക്കിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചില മേഖലകള്‍ തുറക്കാന്‍ മറ്റ് ചില മേഖലകള്‍ അടയ്‌ക്കേണ്ട സാഹചര്യമുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയും പറഞ്ഞു.
രാജ്യത്തെ ചില മേഖലകള്‍ ലോക്കല്‍ ലോക്ക്ഡൗണ്‍ പോലുള്ള വിലക്കുകളുടെ ഭീഷണി നേരിടുകയാണ്. ഇംഗ്ലണ്ടില്‍ തിരിച്ചറിഞ്ഞിട്ടുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ് കൗണ്‍സിലുകള്‍. കംബ്രിയയിലെ ഈഡന്‍, മിഡ്‌ലാന്‍ഡ്‌സില്‍ സാന്‍ഡ്‌വെല്‍, നോര്‍ത്താംപ്ടണ്‍, പീറ്റര്‍ബറോ, റോത്തര്‍ഹാം, വേക്ക്ഫീല്‍ഡ് എന്നിങ്ങനെയുള്ള ആറ് മേഖലകളാണ് സര്‍ക്കാരിന്റെ വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ മഹാമാരിയെ തടയാന്‍ പുതിയ നടപടികളൊന്നും ചുമത്തിയിട്ടില്ല.
ഈ പ്രദേശങ്ങളിലെ ആളുകളോട് വീടുകളില്‍ തന്നെ തുടരാനാണ് കൗണ്‍സിലുകള്‍ ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമായി വിവിധ ഇടങ്ങളില്‍ വിലക്കുകള്‍ അവസാനിക്കാന്‍ ഒരുങ്ങുമ്പോഴാണ് പുതിയ ഇടങ്ങള്‍ കുരുക്കിലേക്ക് നീങ്ങുന്നത്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന എല്ലാവരോടും ടെസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ട്.