കോവിഡ് ബാധിച്ച് പതിനാറു ദിവസം ചികിത്സില്‍ തുടരുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത വ്യക്തിയുടെ കുടുംബത്തിന് ലഭിച്ചത് നാലര ലക്ഷത്തോളം രൂപയുടെ ആശുപത്രി ബില്ല്. ബില്ലടയ്ക്കാത്തതിനാല്‍ മൃതദേഹം വിട്ടുനല്‍കാന്‍ സ്വകാര്യ ആശുപത്രി കൂട്ടാക്കിയതുമില്ല. പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ട് ബില്‍ തുക ഒന്നരലക്ഷം രൂപയാക്കി കുറച്ചു. ഈ തുക അടച്ചതോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്.
കാട്ടാക്കടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ച കരമന കൊല്ലവിളാകത്ത് വീട്ടില്‍ എം ഷാജഹാന്റെ മൃതദേഹത്തോടാണ് അനാദരവ് ഉണ്ടായത്. വലിയ തുകയുടെ ബില്ലടയ്ക്കാത്തതിനാല്‍ മൃതദേഹം ആശുപത്രി അധികൃതര്‍ പിടിച്ചുവച്ചതായി പരാതി ഉയരുകയായിരുന്നു.
എന്നാല്‍, വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു ഷാജഹാനെന്നും ഓക്‌സിജന്‍ ഉള്‍പ്പെടെ നല്‍കിയുള്ള ചികിത്സയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കുറഞ്ഞ തുക മാത്രമേ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. കുറച്ചു തുകയേ കൈവശം ഉള്ളൂവെന്നും അടുത്ത ദിവസം അടയ്ക്കാമെന്നും പറഞ്ഞതിനാലാണ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ 22നാണ് ഷാജഹാനും ഭാര്യയും മകനും ആശുപത്രിയില്‍ ചികിത്സ തേടിയത്. രണ്ടുദിവസം കഴിഞ്ഞ് അസുഖം ഭേദമായ ഭാര്യയും മകനും ആശുപത്രി വിട്ടു. എന്നാല്‍, രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഷാജഹാനെ ഐസിയുവിലേയ്ക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു.
ഷാജഹാന്റെ ആശുപത്രി ചെലവായി 4,45,808 രൂപയുടെ ബില്ലാണ് അധികൃതര്‍ നല്‍കിയത്. ഇത്രയും വലിയ തുക നല്‍കാനുള്ള സാമ്പത്തികശേഷിയില്ലെന്നും കുറച്ചുതരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും പണം അടച്ചാല്‍ മാത്രമേ മൃതദേഹം വിട്ടുനല്‍കൂ എന്ന് ആശുപത്രി അധികൃതര്‍ നിലപാടെടുത്തു. തുടര്‍ന്ന്