അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധിനിവേശം നടത്തി ഭരണം പിടിച്ചെടുത്തതിന് ശേഷം സ്ത്രീകളുടടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന ആരോപണം വ്യാപകമാണ്. അധികാരത്തില്‍ എത്തുമ്പോള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പു നല്‍കിയിരുന്ന താലിബാന്‍ അധികാരത്തിലെത്തിയതോടെ സ്ത്രീകള്‍ക്കെതിരായ നിയമങ്ങള്‍ കടുപ്പിക്കുകയായിരുന്നു.
ഇപ്പോള്‍, ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് താലിബാന്‍.
'പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാനും സ്ത്രീകളെ പുറത്തിറങ്ങാനും താലിബാന്‍ അനുവദിക്കും. പക്ഷേ, സംഘടനക്കെതിരായ പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. പ്രിതിഷേധിക്കുന്ന സ്ത്രീകള്‍ വീടിനകത്തു തന്നെ കഴിയേണ്ടി വരും. ശല്യക്കാരായ സത്രീകളെ വീട്ടില്‍ തന്നെ ഇരുത്താനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ശല്യക്കാരായ ഈ സ്ത്രീകള്‍ പറയുന്നത് തമാശയാണ്. നിലവിലുള്ള സര്‍ക്കാരിനെതിരെ ഇവരെ ആരൊക്കെയോ പറഞ്ഞുവിടുകയാണ്,' താലിബാന്‍ വക്താവ് സിറാജുദ്ദീന്‍ ഹക്കാനി വ്യക്തമാക്കി.
എഫ്ബിഐയുടെ കൊടുംകുറ്റവാളികളുടെ പട്ടികയില്‍പ്പെടുന്ന ഭീകരവാദിയാണ് താലിബാന്‍ വക്താവായ സിറാജുദ്ദീന്‍ ഹക്കാനി. 10 മില്യന്‍ ഡോളറാണ് ഹക്കാനിയുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.