
















നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍വഴികളില്‍, നിയമപോരാട്ടത്തിന് തുടക്കമിടുകയും വഴിത്തിരിവുകളിലേക്ക് നയിക്കുകയും ചെയ്ത രണ്ട് വ്യക്തികളാണ് മുന്‍ എംഎല്‍എ പിടി തോമസും സംവിധായകന്‍ ബാലചന്ദ്രകുമാറും. ഇന്ന് ഈ കേസില്‍ വിധി വരാനിരിക്കുമ്പോള്‍, ഇരുവരും ഈ ലോകത്തില്ല. നിയമനടപടികളിലേക്ക് എത്തിച്ചത് പി.ടി. തോമസിന്റെ അപ്രതീക്ഷിത ഇടപെടലായിരുന്നു. എന്നാല്‍, കേസ് വഴിമുട്ടി നില്‍ക്കുമ്പോള്‍ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ സഹിതം രംഗപ്രവേശം ചെയ്തത് ബാലചന്ദ്രകുമാറാണ്.
ആരും അറിയാതെ പോകുമായിരുന്ന ആ ക്രൂരകുറ്റകൃത്യം നിയമവഴിയിലെത്തിയത് തൃക്കാക്കര മുന്‍ എം.എല്‍.എ. പി.ടി. തോമസിന്റെ ഇടപെടല്‍ മൂലമാണ്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17-ന് രാത്രി 11.30-നാണ് തൃക്കാക്കര എം.എല്‍.എ. ആയിരുന്ന പി.ടി. തോമസിന്റെ ഫോണിലേക്ക് സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ വിളി എത്തുന്നത്. ഉടന്‍ നടന്‍ ലാലിന്റെ വീട്ടിലേക്ക് എത്തണമെന്നായിരുന്നു സന്ദേശം.
പിടി തോമസും ആന്റോ ജോസഫും ലാലിന്റെ വീട്ടിലെത്തുമ്പോള്‍ ലാലും അതിജീവിതയും ഒരുമിച്ചുണ്ടായിരുന്നു. വീടിന് പുറത്തെ കസേരയില്‍ അതിജീവിതയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിനും ഉണ്ടായിരുന്നു. വീട്ടില്‍ നടന്ന കാര്യങ്ങള്‍ ലാല്‍ പിടിയോടും ആന്റോയോടും വിവരിച്ചു. ഒപ്പം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും അന്നത്തെ ഐ.ജി. വിജയനും ലാലിന്റെ വിളികളെത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നടന്നത് അതിക്രൂരമായ പീഡനമാണെന്ന് വ്യക്തമായി. പ്രതികള്‍ കൈയകലത്തിലുണ്ടെന്നായിരുന്നു നിഗമനം. ഇതിനിടെ, ഡ്രൈവര്‍ മാര്‍ട്ടിന്റെ നീക്കങ്ങളിലും പി.ടി. തോമസ് പോലീസിനോട് സംശയം പങ്കുവെച്ചു. പിന്നീട് കാലം ഈ സംശയം ശരിയാണെന്ന് തെളിയിച്ചു
പി.ടി. തോമസ് അതിജീവിതയ്ക്കായി നിരന്തരം ശബ്ദമുയര്‍ത്തി. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അതിരൂക്ഷമായി വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചില്ല. പ്രതി കൊച്ചി വിട്ടില്ലെന്ന് അറിഞ്ഞിട്ടും പോലീസ് ആദ്യ മണിക്കൂറില്‍ അനങ്ങാതിരുന്നത് പി.ടി. തോമസ് പുറംലോകത്തോട് വിളിച്ചുപറഞ്ഞു. 2021-ല്‍ അര്‍ബുദത്തോടുള്ള പോരാട്ടത്തില്‍ വിടവാങ്ങും വരെയും ആ ശബ്ദം നിലകൊണ്ടു. കേസിന് വഴിത്തിരിവായ ഡിജിറ്റല്‍ തെളിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും അപ്രതീക്ഷിത വഴിത്തിരിവായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളും മുന്നോട്ടുവെച്ച തെളിവുകളും. ദിലീപിനെതിരെ കാര്യമായ തെളിവുകളൊന്നും കിട്ടാതിരുന്ന അന്വേഷണ സംഘത്തിന് ലഭിച്ച പിടിവള്ളിയായിരുന്നു ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ സംഭാഷണങ്ങള്‍. നടി ആക്രമിക്കപ്പെടുന്ന വീഡിയോ 2017 നവംബര്‍ 15-ന് ദിലീപ് ആലുവയിലെ തന്റെ വീട്ടില്‍ വെച്ച് കണ്ടെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ കേരളം ഞെട്ടലോടെയാണ് കേട്ടത്. ദിലീപിനെ അറസ്റ്റ് ചെയ്ത് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചശേഷവും കാര്യമായ തെളിവില്ലാതെ ആശയക്കുഴപ്പത്തിലായിരുന്ന അന്വേഷണ സംഘത്തിന് മുന്നിലേക്കായിരുന്നു 2021 ഡിസംബറോടെ ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശം. അന്നത്തെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ളവരുമായുള്ള ദിലീപിന്റെ ബന്ധം, ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വി.ഐ.പി.യുടെ ഇടപെടല്‍, കാവ്യാ മാധവന്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന ആരോപണം തുടങ്ങി ബാലചന്ദ്രകുമാര്‍ നല്‍കിയ വിവരങ്ങള്‍ അന്വേഷണ സംഘം തെളിവുകളാക്കി.
ഈ ഡിജിറ്റല്‍ തെളിവുകളും സംഭാഷണങ്ങളുടെ റെക്കോര്‍ഡുകളും കോടതിയില്‍ നിര്‍ണായകമായി. ഇതിനെ തുടര്‍ന്ന് അന്വേഷണ സംഘം അധിക കുറ്റപത്രം സമര്‍പ്പിച്ചു. ദിലീപ് തന്നെ ഇല്ലാതാക്കുമെന്ന് ഭയന്നാണ് വെളിപ്പെടുത്താന്‍ വൈകിയതെന്നായിരുന്നു തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ബാലചന്ദ്രകുമാര്‍ നല്‍കിയ മറുപടി. വിചാരണ ഘട്ടമായപ്പോഴേക്കും കരള്‍ രോഗം അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു. എന്നിട്ടും പ്രത്യേക അനുമതിയോടെ തിരുവനന്തപുരത്തെ കോടതിയില്‍ തുടര്‍ച്ചയായി നാല്‍പ്പത് ദിവസം അദ്ദേഹം വിചാരണയുടെ ഭാഗമായി. എന്നാല്‍, കേസിന്റെ വിചാരണ പൂര്‍ത്തിയായി വിധി വരും മുമ്പ് 2024 ഡിസംബര്‍ 13-ന് ബാലചന്ദ്രകുമാര്‍ ഈ ലോകത്തോട് വിടചൊല്ലി