CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 29 Seconds Ago
Breaking Now

ഭര്‍ത്താവിനെ കൊന്ന് ശരീരം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കിയ യുവതിയും ആണ്‍ സുഹൃത്തും പിടിയില്‍

പ്രദേശത്തെ അഴുക്കുചാലില്‍നിന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു

ഭര്‍ത്താവിനെ കൊന്ന് ശരീരം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കിയ യുവതിയും സഹായിയായ ആണ്‍ സുഹൃത്തും പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ സംഭലിലെ ചാന്ദൗസി പ്രദേശത്തായിരുന്നു സംഭവം. റൂബി, സുഹൃത്ത് ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്. 38 കാരനായ രാഹുലാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഡിസംബര്‍ 15ന് പ്രദേശത്തെ അഴുക്കുചാലില്‍നിന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. കയ്യും തലയും വേര്‍പ്പെട്ട നിലയിലാണ് ശരീരഭാഗം കണ്ടെത്തിയത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

ചോദ്യം ചെയ്യലില്‍ ഭാര്യ റൂബി കൊലപാതകക്കുറ്റം സമ്മതിച്ചു. സുഹൃത്ത് ഗൗരവിന്റെ സഹായത്തോടെയാണ് താന്‍ കൊലപാതകം നടത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

ഇരുമ്പ് വടികൊണ്ട് രാഹുലിന്റെ തലയ്ക്ക് അടിച്ച് മരണം ഉറപ്പുവരുത്തിയതിന് പിന്നാലെ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ശരീരഭാഗങ്ങള്‍ രാജ്ഘട്ടിലെത്തിച്ച് ഗംഗയില്‍ ഒഴുക്കി. ചില ഭാഗങ്ങള്‍ അഴുക്കുചാലിലും തള്ളുകയായിരുന്നു.

ആണ്‍സുഹൃത്തുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ കലഹങ്ങളുണ്ടായിരുന്നതായാണ് വിവരം. രാഹുലിനെ കാണാനില്ലെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അസ്വാഭാവികത തോന്നിയ പൊലീസ് കുടുംബത്തെ ചുറ്റിപ്പറ്റി അന്വേഷണം നടത്തി. രാഹുലിന്റെ ഫോണ്‍ വീടിന്റെ പരിസരത്ത് വെച്ചാണ് സ്വിച്ച് ഓഫ് ആയതെന്ന് കണ്ടെത്തി.

ഇതിനിടെയാണ് മൃതദേഹാവശിഷ്ടവും കണ്ടെത്തിയത്. ശരീരം മുറിക്കാന്‍ ഉപയോഗിച്ച ഉപകരണവും മര്‍ദിക്കാനുപയോഗിച്ച ഇരുമ്പ് വടിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.