
















പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബഫ്. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നും സാമ്പത്തിക-എണ്ണ വിപണികളില്‍ കൃത്രിമം കാണിക്കാനും പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുമാണ് ട്രംപ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, തിരിച്ചടിയുണ്ടാകുമെന്ന അന്ത്യശാസനം താല്‍ക്കാലികമായി മാറ്റിവെച്ചതായും ഇറാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമാണെന്നും ട്രംപ് ഫ്‌ലോറിഡയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്താബ ഖമനയിയുമായിട്ടല്ല ചര്‍ച്ചയെന്നും എന്നാല്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിയുമായാണ് സംസാരിച്ചതെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്.അഞ്ചു ദിവസത്തേക്ക് ഇറാന് മേലുള്ള സൈനിക നീക്കങ്ങള്‍ നിര്‍ത്തിവെക്കാന്‍ പെന്റഗണിന് നിര്‍ദ്ദേശം നല്‍കിയതായും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ട്രംപിന്റെ വാദങ്ങളെ പൂര്‍ണ്ണമായും നിഷേധിച്ച ഘാലിബഫ് അക്രമികള്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നതാണ് ഇറാന്റെ നിലപാടെന്ന് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി സൗഹൃദ രാജ്യങ്ങള്‍ വഴി അമേരിക്ക സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം സമ്മതിച്ചു. എന്നാല്‍ കഴിഞ്ഞ 24 ദിവസമായി തുടരുന്ന യുദ്ധത്തിനിടയില്‍ അമേരിക്കയുമായി നേരിട്ട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് വക്താവ് ഇസ്മായില്‍ ബഖാഇ സ്ഥിരീകരിച്ചു.