
















ഇസ്രയേലും ലെബനനും തമ്മില്‍ പത്തുദിവസത്തെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. സഹകരിക്കുമെന്ന് ഹിസ്ബുളള അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ആദ്യ മണിക്കൂറുകളില്‍ സൗത്ത് ലെബനനില്‍ ഇസ്രയേല്‍ ആക്രമണമുണ്ടായി. ഇസ്രയേലും ലെബനനും തമ്മില്‍ പത്തുദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താന്‍ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ലെബനന്‍ പ്രസിഡന്റ് ജോസഫ് ഓണുമായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സംഭാഷണം വിജയകരമായിരുന്നുവെന്നും ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനം പുനസ്ഥാപിക്കാന്‍ രണ്ട് നേതാക്കന്മാരും തമ്മില്‍ തീരുമാനമായി. ഔദ്യോഗികമായി ഇരുരാജ്യങ്ങളും പത്തുദിവസത്തെ വെടിനിര്‍ത്തല്‍ ഇഎസ്ടി വൈകിട്ട് അഞ്ചിന് ആരംഭിക്കുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ലോകത്തുടനീളമുള്ള ഒമ്പത് യുദ്ധങ്ങള്‍ ഇതുവരെ പരിഹരിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് പത്താമത്തേതാണ്, അത് ഉടന്‍ നടപ്പാക്കാം എന്നും ട്രംപ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ട്. ഇസ്രയേലും ലെബനനും 34വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫ്സ് ചെയര്‍മാന്‍ ഡാന്‍ കെയിന്‍ എന്നിവരോട് രണ്ട് രാജ്യങ്ങളും സമാധാന ഉടമ്പടിയിലെക്കുന്നത് ഉറപ്പാക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്.