
















കുട്ടി ക്രിമിനലുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും ഞെട്ടലോടെയാണ് നാം കേള്‍ക്കാറ്. ഇപ്പോഴിതാ വെറും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സ്വന്തം മുത്തശ്ശനായ 65 കാരനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത്. പെണ്‍കുട്ടി ഉള്‍പ്പെടെ പിടിയിലായ നാലു പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. കൊല്ലം പരവൂര്‍ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസില്‍ ശിവന്‍കുട്ടി ചെട്ടിയാരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ടാണ് ശിവന്‍കുട്ടിയെ അയല്‍ക്കാര്‍ അവസാനമായി കണ്ടത്. അന്ന് രാത്രിയാകാം കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം.
പെണ്‍കുട്ടിയ്ക്ക് ഐഫോണും സുഹൃത്തുക്കള്‍ക്ക് ബൈക്കും വാങ്ങാനാണ് ക്രൂരത. കൃത്യത്തിന് ശേഷം കൊലപാതക ദൃശ്യങ്ങള്‍ ഫോണിലൂടെ 13 കാരിക്ക് കാണിച്ചുകൊടുത്തിരുന്നു. ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.
ശിവന്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. അടിഭാഗം ഷീറ്റുകൊണ്ട് മറച്ച മുകള്‍ ഭാഗത്ത് ഗ്രില്ലുള്ള അടുക്കള വാതിലിലൂടെയാണ് സംഘം അകത്തു കടന്നത്. ഗ്രില്ലിലൂടെ കൈയ്യിട്ട് അകത്തെ സാക്ഷ മാറ്റിയാണ് ഇവര്‍ അകത്തു കടന്നത്. കൃത്യം നടത്തിയ ശേഷം പുറത്തിറങ്ങി തിരിച്ച് ഗ്രില്ലിലൂടെ സാക്ഷിയിട്ടാണ് കടന്നുകളഞ്ഞത്. വീടിന്റെ മുന്‍വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിനകത്തെ അലമാരകള്‍ തുറന്ന നിലയിലും വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. ഡൈനിങ് റൂമിലെ തറയില്‍ കൈയും കാലുകളും പരസ്പരം ബന്ധിച്ച നിലയിലായിരുന്നു ശിവന്‍കുട്ടിയുടെ മൃതദേഹം. കഴുത്തില്‍ പുതപ്പും തുണിയും വരിഞ്ഞുമുറുക്കിയിരുന്നു. മുഖത്തും തറയിലും രക്ത കറയുമുണ്ട്. വാതില്‍പ്പടിയിലും തറയിലും മുളകുപൊടി വിതറിയിട്ടുണ്ട്. രണ്ടു ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി പേരക്കുട്ടി തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്. തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് ശിവന്‍കുട്ടി ചെട്ടിയാരുടെ മൃതദേഹം കണ്ടെത്തിയത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവന്‍കുട്ടിയുടെ ഭാര്യ ആശുപത്രിയിലായിരുന്നു. ആയതിനാല്‍ വാടകവീട്ടില്‍ ശിവന്‍കുട്ടിയും പേരക്കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റൊരു മകള്‍ ശശികല വിദേശത്താണ്. വാടക വീടിന് സമീപം മക്കള്‍വേണ്ട് പുതിയ രണ്ടു വീടുകളുടെ നിര്‍മ്മാണം നടന്നുവരികയായിരുന്നു.
കൊച്ചു കുട്ടികളുടെ ക്രൂരതയില്‍ ഞെട്ടിയിരിക്കുകയാണ് ഏവരും.