ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തില്‍ 160 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പ്രത്യാഘാതമായി ലെബനീസ് പ്രധാനമന്ത്രിയും, അദ്ദേഹത്തിന്റെ ക്യാബിനറ്റും രാജിവെച്ചു. ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്രധാനമന്ത്രി ഹസന്‍ ദിയാബ് രാജി പ്രഖ്യാപിച്ചത്. 'ദുരന്തത്തിന് ഉത്തരവാദികളായവരെ കണക്ക് പറയിപ്പിക്കണമെന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നു', ടെലിവിഷന്‍ അഭിസംബോധനയില്‍ ദിയാബ് വ്യക്തമാക്കി.
കഴിഞ്ഞ 30 വര്‍ഷക്കാലമായി ലെബനണ്‍ ഭരിക്കുന്ന അഴിമതിയില്‍ മുങ്ങിയ രാഷ്ട്രീയ വിഭാഗങ്ങളാണ് ആഗസ്റ്റ് 4ന് നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്നും ദിയാബ് കുറ്റപ്പെടുത്തി. അതുകൊണ്ടാണ് സര്‍ക്കാരിന്റെ രാജി പ്രഖ്യാപിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു. നിരവധി മന്ത്രിമാര്‍ ക്യാബിനറ്റില്‍ നിന്ന് രാജിവെച്ചതോടെയാണ് പ്രധാനമന്ത്രിയും മറ്റ് വഴികളില്ലാതെ പുറത്തേക്കുള്ള വഴി തെരഞ്ഞെടുക്കുന്നത്. ഹിസ്ബുള്ളയുടെ പിന്തുണയുള്ള പ്രസിഡന്റ് മിക്കേല്‍ എവോണ്‍ അന്താരാഷ്ട്ര അന്വേഷണം തള്ളിയതോടെ രാജി സമ്മര്‍ദം നേരിടുകയാണ്.
സര്‍ക്കാര്‍ രാജിവെയ്ക്കുന്നത് പ്രസിഡന്റിനെ ബാധിക്കില്ലെങ്കിലും ഭരണനിര്‍വ്വഹണത്തില്‍ സ്തംഭനാവസ്ഥ സൃഷ്ടിക്കാന്‍ ഇത് വഴിയൊരുക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബെയ്‌റൂട്ടിലെ പോര്‍ട്ടില്‍ സ്ഥിതി ചെയ്യുന്ന വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2000 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചത്. 163 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. തലസ്ഥാന നഗരത്തിന്റെ നല്ലൊരു ശതമാനം മേഖലയും സ്‌ഫോടനത്തില്‍ തകര്‍ന്നു. ആയിരങ്ങളാണ് ഭവനരഹിതരായത്.
അഴിമതിയുടെ ചിഹ്നമായാണ് സ്‌ഫോടനത്തെ ലെബനണിലെ ജനങ്ങള്‍ കാണുന്നത്. കൂടാതെ രാജ്യത്തെ ഉന്നതരുടെ ശേഷിയില്ലായ്മയും പ്രശ്‌നത്തില്‍ പ്രതിഫലിക്കുന്നു. രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഉഴലുന്ന രാജ്യത്തിന് സ്‌ഫോടനം കനത്ത ആഘാതമാണ് സമ്മാനിച്ചത്. ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു.