CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 3 Seconds Ago
Breaking Now

കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം എലി കടിച്ചെന്ന് ആരോപണവുമായി ബന്ധുക്കള്‍ ; ഒരുലക്ഷം ബില്ലടച്ച് മൃതദേഹം വാങ്ങിയപ്പോള്‍ കണ്ടത് വേദനാ ജനകമായ കാഴ്ചകളെന്ന് കുടുംബം

ഞായറാഴ്ച രാത്രി വരെ നവീന്‍ ചന്ദ്രയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അപ്പോഴെന്നും ആരോഗ്യനില വഷളാണെന്ന് തോന്നിയിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം എലി കടിച്ചെന്ന് ആരോപണവുമായി ബന്ധുക്കള്‍. മധ്യപ്രദേശ് ഇന്‍ഡോറിലെ യുണീക്ക് ആശുപത്രിക്കെതിരെയാണ് വയോധികന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സംഭവത്തില്‍ സ്വമേധയ ഇടപെട്ട ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അന്നപൂര്‍ണ പൊലീസ് സ്റ്റേഷനില്‍ പരിധിയില്‍ പെട്ട ഇത്വാരിയ ബാസാര്‍ സ്വദേശിയായ നവീന്‍ ചന്ദ്ര ജെയ്ന്‍ എന്ന 87കാരന്റെ മൃതദേഹമാണ് എലികള്‍ കടിച്ച നിലയില്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17നാണ് ശ്വാസതടസത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചയോടെ അദ്ദേഹം മരിച്ചുവെന്ന വിവരമാണ് പിന്നീട് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വാഹനത്തില്‍ മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.

ഞായറാഴ്ച രാത്രി വരെ നവീന്‍ ചന്ദ്രയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അപ്പോഴെന്നും ആരോഗ്യനില വഷളാണെന്ന് തോന്നിയിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ആശുപത്രിയിലെത്തിയപ്പോള്‍ ഒരുലക്ഷം രൂപയുടെ ബില്ല് നല്‍കിയെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലൊരാള്‍ പറയുന്നത്. 'ബില്ല് അടച്ചതോടെ മൃതദേഹം വിട്ടു നല്‍കി. മൃതദേഹം കണ്ട് ഞെട്ടിപ്പോയി അദ്ദേഹത്തിന്റെ ശരീരത്തിന്റെ പലഭാഗങ്ങളും എലി കരണ്ട നിലയിലായിരുന്നു. കണ്ണിലും പരിക്കേറ്റിട്ടുണ്ടായിരുന്നു' എന്നാണ് ബന്ധുവായ പ്രാച്ചി ജെയ്ന്‍ എന്ന യുവതി അറിയിച്ചത്.

പിന്നാലെ മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തി. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു വിശദീകരണവും ഉണ്ടായില്ലെന്നും ആരോപണമുണ്ട്. നവീന്‍ ചന്ദ്രയുടെ കുടുംബം പറയുന്നതനുസരിച്ച് ഞായറാഴ്ച ഉച്ചവരെ അയാള്‍ക്ക് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ രാത്രി എട്ട് മണിയോടെ ഇയാളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് അറിയിച്ച് ആശുപത്രി അധികൃതര്‍ ചില പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങി. പുലര്‍ച്ചയോടെ മരണവിവരം അറിയിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.