CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 40 Seconds Ago
Breaking Now

ഭര്‍ത്താവിനെ കൊന്ന ഭാര്യ രാത്രി മുഴുവന്‍ മൃതദേഹത്തിനരികെ മക്കളോടൊപ്പം കിടന്നുറങ്ങി

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിനിയായ റൂഹി, കാമുകന്‍ ഫര്‍മാന്‍, ഇയാളുടെ സുഹൃത്ത് അദ്നാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും സുഹൃത്തും അറസ്റ്റിലായി. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം രാത്രി മുഴുവന്‍ മൃതദേഹത്തിന് തൊട്ടടുത്ത് മക്കളോടൊപ്പം കിടന്നുറങ്ങിയ യുവതി, പിറ്റേന്ന് മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിനിയായ റൂഹി, കാമുകന്‍ ഫര്‍മാന്‍, ഇയാളുടെ സുഹൃത്ത് അദ്നാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അംറോഹയിലെ പിപ്ലൗതി കല ഗ്രാമത്തില്‍ താമസിക്കുന്ന കെട്ടിട നിര്‍മാണ തൊഴിലാളിയായ മെഹ്രാജ് ആണ് കൊല്ലപ്പെട്ടത്.

തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹോദരനായ ഫര്‍മാനുമായി റൂഹിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും മെഹ്രാജ് ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇതോടെയാണ് ഭര്‍ത്താവിനെ ഒഴിവാക്കാന്‍ റൂഹി പദ്ധതിയിട്ടത്.

തിങ്കളാഴ്ച രാത്രി മെഹ്രാജിന് നല്‍കിയ ഭക്ഷണത്തില്‍ റൂഹി രഹസ്യമായി ഉറക്കഗുളിക കലര്‍ത്തി. തുടര്‍ന്ന് രാത്രിയില്‍ ഫര്‍മാനെയും സുഹൃത്ത് അദ്നാനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. ഉറങ്ങിക്കിടന്ന മെഹ്രാജിന്റെ കൈകാലുകള്‍ കയറുകൊണ്ട് കെട്ടിയിട്ട ശേഷം മൂവരും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ക്രൂരമായ ഈ കൊലപാതകത്തിന് ശേഷം, മൃതദേഹം കിടന്ന കട്ടിലിന് തൊട്ടടുത്തുള്ള മറ്റൊരു കട്ടിലില്‍ രണ്ട് മക്കളോടൊപ്പം റൂഹി രാത്രി മുഴുവന്‍ കിടന്നുറങ്ങി. ചൊവ്വാഴ്ച രാവിലെ മെഹ്രാജിന്റെ പിതാവ് വീട്ടിലെത്തിയപ്പോള്‍, കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ മെഹ്രാജ് വരാന്തയില്‍ മരിച്ചുകിടക്കുന്നത് കാണുകയായിരുന്നു.

പിടിക്കപ്പെടുമെന്ന് ഭയന്ന റൂഹി, മോഷണശ്രമത്തിനിടെ തന്നെ മര്‍ദിച്ചവശയാക്കിയ ശേഷം ആരോ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന കള്ളക്കഥ മെനഞ്ഞു. എന്നാല്‍ മകന്റെ ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് പോലീസിനെ വിവരമറിയിച്ചു. പോലീസ് റൂഹിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പ്രതികളില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കത്തികളും രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.