അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍ അഴിമതി നടന്നതായി ആരോപണം. രണ്ടു കോടി രൂപ വിലയുള്ള ഭൂമി 18 .5 കോടി രൂപയ്ക്ക് വാങ്ങി എന്നാണ് ആരോപണം. പ്രാദേശിക ബിജെപി നേതാക്കളുടേയും രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെയും ഇടപെടലിലൂടെ 18 കോടി രൂപയ്ക്ക് ഭൂമി വാങ്ങി എന്നാണ് ആരോപണം. സമാജ് വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയുമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഒരു വ്യക്തിയില്‍ നിന്ന് ഇടനിലക്കാര്‍ വഴി രണ്ടു കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി മിനിറ്റുകള്‍ക്കുള്ളില്‍ 18 കോടി രൂപയ്ക്ക് ട്രസ്റ്റിന് വില്‍ക്കുകയും ചെയ്തു എന്നാണ് ആരോപണം. പ്രാദേശിക ബിജെപി നേതാക്കളും ചില ട്രസ്റ്റ് അംഗങ്ങളുമാണ് തട്ടിപ്പിന് പിന്നിലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ പവന്‍ പാണ്ഡെ ആരോപിച്ചു.
5.8 കോടിയോളം ന്യായവില വരുന്ന മൂന്നേക്കര്‍ സ്ഥലം രണ്ടു കോടി രൂപക്ക് ചില റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വാങ്ങുകയും അഞ്ച് മിനിറ്റിനുള്ളില്‍ ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയല്‍ എസ്റ്റേറ്റുകാര്‍ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വില്‍ക്കുകയും ചെയ്തതായാണ് വിമര്‍ശനം. രണ്ട് ഇടപാടിനും സാക്ഷികള്‍ ഒരേ ആളുകള്‍ തന്നെയാണ്. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനില്‍ മിശ്ര, അയോധ്യയിലെ ബിജെപി നേതാവും മേയറുമായ റിഷികേശ് ഉപാധ്യായ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ചമ്പത് റായി എന്നിവരുടെ അറിവോടെയാണ് ഇടപാട് നടന്നതെന്നാണ് വിമര്‍ശനം.
മാര്‍ച്ച് മാസത്തില്‍ നടന്ന ഇടപാടില്‍ സി.ബി ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗും സമാനമായ ആരോപണം ഉന്നയിച്ച് വാര്‍ത്താ സമ്മേളനം നടത്തിയിട്ടുണ്ട്.
ആരോപണങ്ങള്‍ക്ക് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ശ്രീരാമന്റെ പേരില്‍ സംഭാവന പിരിച്ച് അഴിമതി നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്. രാവണനില്‍ വിശ്വസിക്കുന്നവര്‍ അഹങ്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജവാല ട്വീറ്റ് ചെയ്തു.
അതേസമയം ആരോപണങ്ങള്‍ ട്രസ്റ്റ് തള്ളിക്കളഞ്ഞിട്ടുണ്ട്. ഭൂമിക്ക് ന്യായവില നിശ്ചയിച്ചിട്ടുണ്ടെന്നും അതുപ്രകാരമാണ് എല്ലാവരില്‍ നിന്നും ഭൂമി വാങ്ങിയതെന്നും ട്രസ്റ്റ് വാര്‍ത്താ കുറപ്പില്‍ അറിയിച്ചു.