CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 21 Seconds Ago
Breaking Now

കൈ കൊടുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് സമ്മാനദാനച്ചടങ്ങ് ബഹിഷ്‌കരിച്ച് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ

പാക് താരങ്ങള്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയെങ്കിലും അവിടെ തുറന്നുവെച്ചിരുന്ന ജനല്‍ വലിച്ചടക്കുന്ന കാഴ്ചയാണ് അവര്‍ കണ്ടത്.

ഏഷ്യാ കപ്പിലെ അഭിമാനപ്പോരാട്ടത്തില്‍ ഇന്ത്യയോട് തോറ്റശേഷം സമ്മാനദാനച്ചടങ്ങും മത്സരശേഷമുള്ള വാര്‍ത്താസമ്മേളനവും ബഹിഷ്‌കരിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ. മത്സരത്തിലെ ടോസിനുശേഷവും മത്സരം പൂര്‍ത്തിയായശേഷവും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ ഇന്ത്യന്‍ താരങ്ങളോ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് പതിവ് ഹസ്തദാനം നല്‍കാന്‍ തയാറായിരന്നില്ല. മത്സരം പൂര്‍ത്തിയായശേഷം സൂര്യകുമാര്‍ യാദവും ശിവം ദുബെയും നേരെ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഡഗ് ഔട്ടില്‍ നിന്നിറങ്ങിവന്ന് ഹസ്തതദാനത്തിന് തയാറാവുമെന്ന് പ്രതീക്ഷിച്ച് പാക് താരങ്ങള്‍ അല്‍പനേരം ഗ്രൗണ്ടില്‍ നിന്നെങ്കിലും ഇന്ത്യന്‍ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങിയില്ല.

പാക് താരങ്ങള്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയെങ്കിലും അവിടെ തുറന്നുവെച്ചിരുന്ന ജനല്‍ വലിച്ചടക്കുന്ന കാഴ്ചയാണ് അവര്‍ കണ്ടത്. ഇതോടെ പാക് താരങ്ങള്‍ ഗ്രൗണ്ട് വിട്ടു. പിന്നീട് മത്സരശേഷം പതിവുള്ള സമ്മാനദാനച്ചടങ്ങില്‍ നിന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ വിട്ടു നിന്നാണ് പ്രതിഷേധിച്ചത്. പാകിസ്ഥാനെ പ്രതിനിധീകരിച്ച് സമ്മാനദാനച്ചടങ്ങില്‍ ആരും പങ്കെടുത്തില്ല. എന്തുകൊണ്ടാണ് സല്‍മാന്‍ ആഘ സമ്മാനദാനച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന ചോദ്യത്തിന് ഇപ്പോഴുണ്ടായ സംഭവങ്ങളുടെ സ്വാഭാവിക പ്രതികരണമാകാം എന്നായിരുന്നു പാക് കോച്ച് മൈക്ക് ഹെസ്സണ്‍ മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തിനും സല്‍മാന്‍ ആഘ എത്തിയിരുന്നില്ല. ഇന്ത്യന്‍ താരങ്ങള്‍ മത്സരശേഷമുള്ള പതിവ് ഹസ്തദാനത്തിന് തയാറാവഞ്ഞത് പാകിസ്ഥാനെ നിരാശരാക്കിയെന്നും ഇതാണ് സല്‍മാന്‍ ആഘ സമ്മാനദാനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കാരണമെന്നും ഹെസ്സണ്‍ പറഞ്ഞു. മത്സരശേഷം കളിക്കാര്‍ സ്വാഭാവികമായി കൈ കൊടുത്ത് പിരിയുക എന്നത് കളിയുടെ ഭാഗമാണ്. എന്നാല്‍ ഇന്ന് അത് സംഭവിച്ചില്ലെന്നും ഹെസ്സണ്‍ പറഞ്ഞു. മത്സരശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കളിയിലെ താരമായ കുല്‍ദീപ് യാദവും ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്ന് സംസാരിച്ചിരുന്നു. മത്സരത്തിന് മുമ്പ് ടോസ് സമയത്തും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക് ക്യാപ്റ്റന് കൈ കൊടുക്കാന്‍ തയാറായിരുന്നില്ല.

ഏഷ്യാ കപ്പിലെ അഭിമാന പോരാട്ടത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. ഏഴ് പന്തില്‍ 10 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ, 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം ദുബെ ഏഴ് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.