
















ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ള പങ്കെടുത്ത വിവാഹ ചടങ്ങില്‍ വെടിവെയ്പ്പുണ്ടായതില്‍ ആശങ്കയറിച്ച് മകനും ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. കര്‍ശന സുരക്ഷ ഉണ്ടായിരുന്നിട്ടും അക്രമിക്ക് എങ്ങനെ അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിഞ്ഞുവെന്ന് ഒമര്‍ അബ്ദുള്ള ചോദിച്ചു. ''ദൈവം കരുണയുള്ളവനാണ്. വലിയ അപകടത്തില്‍ നിന്നാണ് പിതാവ് രക്ഷപ്പെട്ടത്,'' എന്നും ഒമര്‍ എക്‌സില്‍ കുറിച്ചു. ഫറൂഖ് അബ്ദുള്ളയ്ക്ക് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) ഇസഡ് പ്ലസ് സുരക്ഷ നല്‍കിയിരുന്നു. ഇത് മറികടന്നാണ് അക്രമി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്.
ജമ്മുവിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ബി എസ് ചൗഹാന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വധശ്രമം നടന്നത്. ഫറൂഖ് അബ്ദുള്ള സഞ്ചരിച്ച വാഹനത്തിന് നേരെ തോക്കുമായി ഒരാള്‍ പാഞ്ഞടുക്കുകയും വെടിയുതിര്‍ക്കുകയായിരുന്നു. പ്രതി വേദിക്ക് പുറത്ത് ആക്രമിക്കാന്‍ തയ്യാറായി കാത്തിരിക്കുകയായിരുന്നു.
ഫറൂഖ് അബ്ദുള്ളയോടൊപ്പം ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയും ഉണ്ടായിരുന്നു. ആക്രമണത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ആക്രമണം നടത്തിയ പ്രതി കമാല്‍ സിങ് ജംവാളിനെ (63) സുരക്ഷാ ഉദ്യേഗസ്ഥര്‍ പിടികൂടുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷമായി നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) മേധാവിയെ കൊല്ലാന്‍ പദ്ധതിയിട്ട് വരുകയായിരുന്നുവെന്നും ഇപ്പോഴാണ് അവസരം കിട്ടിയെതെന്നും പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയുടെ മൊഴി അനുസരിച്ച് കൊലപാതശ്രമത്തിന് പിന്നിലെ കാരണം വ്യക്തിപരമാണെന്നാണ് പൊലീസ് പറയുന്നത്. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്കും സ്വന്തമാണെന്നാണ് പ്രതി പറയുന്നത്. മദ്യലഹരിയിലായിരുന്നു പ്രതി ആക്രമണം നടത്തിയത്. അതേസമയം സംഭവത്തില്‍ തീവ്രവാദ സാധ്യതകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.