
















ബിഹാറില്‍ ബലാത്സംഗത്തിനിരയായ 30-കാരിക്കെതിരെ ഖാപ് പഞ്ചായത്തിന്റെ ക്രൂരമായ നടപടിയെന്ന ആരോപണം ഉയര്‍ന്നു. പീഡനത്തിന് ഇര തന്നെയാണ് കാരണമെന്ന് ആരോപിച്ച് യുവതിയെ തറയില്‍ നിന്ന് തുപ്പല്‍ നക്കിക്കാന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ടെങ്കിലും അതിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് അയല്‍വാസിയാണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ജൂണ്‍ 2-നും 4-നും രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഇയാള്‍ രണ്ട് തവണ ലൈംഗികാതിക്രമം നടത്തിയതായി പരാതിയില്‍ പറയുന്നു.
ജൂണ്‍ 4-ലെ സംഭവത്തിന് ശേഷം ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി ഖാപ് പഞ്ചായത്തിന് കൈമാറി. എന്നാല്‍ പ്രതിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം, പീഡനത്തിന് യുവതിയാണു കാരണമെന്ന് ആരോപിച്ച് അവരെ പൊതുമധ്യേ അപമാനിച്ചുവെന്നാണ് ആരോപണം. തറയില്‍ വീണ തുപ്പല്‍ നക്കാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ ജോലിക്കായിരുന്ന ഭര്‍ത്താവ് തിരിച്ചെത്തിയ ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാന പ്രതിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി ബെഗുസരായ് ഡിഎസ്.പി നിഖില്‍ കുമാര്‍ അറിയിച്ചു.
അതേസമയം, അപമാനിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ച പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തതായും അറിയിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.