
















കുട്ടനാട്ടിലെ സ്ഥിതികള്‍ പറയാന്‍ മുഖ്യമന്ത്രി വി ഡി സതീശനെയും റവന്യൂ മന്ത്രി എ പി അനില്‍കുമാറിനെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ലെന്ന് എംഎല്‍എ റെജി ചെറിയാന്‍. ഇന്ന് രാവിലെ ഫോണില്‍ വിളിച്ചെന്നും രണ്ടുപേരെയും ഫോണില്‍ കിട്ടിയില്ല എന്നും കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ പറഞ്ഞു.
'ജനങ്ങള്‍ എന്നോട് ചോദിക്കുന്നുണ്ട്. അവര്‍ക്ക് ഞാന്‍ ഉണ്ട് എന്ന് മറുപടി നല്‍കി. പ്രളയ സമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആനയിച്ചു കൊണ്ടുനടക്കാന്‍ ആകില്ല. റോഡിലൂടെയും വെള്ളത്തിലൂടെയും ചെയ്യാവുന്ന സഹായങ്ങള്‍ എല്ലാം ഞാന്‍ ചെയ്യുന്നുണ്ട്', റെജി ചെറിയാന്‍ പറഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേയിലെ മാലിന്യം മാറ്റുമെന്നും ഇപ്പോള്‍ തന്നെ മാറ്റിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ പൊഴി മുറിക്കുന്നത് നടന്നില്ല. അതിന്റെ കാരണം അന്വേഷിക്കും. മെയ്യിലാണ് ഞാന്‍ ഇവിടെ വന്നത്. അന്ന് മുതല്‍ ഇതിനോടൊപ്പം ഞാനുണ്ട്. അഞ്ച് പാലങ്ങളുടെ അടിയില്‍ മാലിന്യം അടിഞ്ഞു കൂടുകയായിരുന്നുവെന്നും അത് നീക്കുമെന്നും റെജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. 'ഇന്നലെ ജനങ്ങള്‍ വിളിച്ച് പറഞ്ഞിരുന്നു. മാക്സിമം തുറക്കാന്‍ പറഞ്ഞു. കുട്ടനാട് മൊത്തം മുങ്ങിയിരിക്കുകയാണ്. എല്ലാവരുടെയും വീട്ടില്‍ വെള്ളമാണ്. ഇപ്പോഴും വെള്ളം കയറുകയാണ്', റെജി ചെറിയാന്‍ പറഞ്ഞു.
കര്‍ഷകരും പ്രതിസന്ധിയിലാണെന്നും കുട്ടനാട്ടിലെ ജലനിരപ്പ് കയറുകയാണെന്നും എംഎല്‍എ പറഞ്ഞു. ഒരു തുള്ളിവെള്ളം ഇറങ്ങിയിട്ടില്ല. കളക്ടറോടും എക്സിക്യൂട്ടീവ് എഞ്ചിനീയറോടും തോട്ടപ്പള്ളി സ്പില്‍വേ വൃത്തിയാക്കാന്‍ പറഞ്ഞതാണ്. ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ ഒരു തോട്ടിലും വെള്ളം താങ്ങാനുള്ള ശേഷിയില്ല. 30 വര്‍ഷമായി പായല്‍ വാരിയിട്ടില്ല. പായല്‍ കയറി എല്ലാ തോടും നിറഞ്ഞ് നില്‍ക്കുകയാണെന്നും അതിലൂടെ വള്ളം പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പുകളിലും വെള്ളം കയറുകയാണെന്നും കുട്ടനാട് ദയനീയ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.