
















കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ധരിച്ച കോട്ടിന്റെ വിലയെച്ചൊല്ലി ആരോപണവുമായി ബിജെപി രംഗത്ത്. മേഘാലയയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ രാഹുല്‍ ഷില്ലോങ്ങില്‍ സംഗീതപരിപാടിക്ക് എത്തിയപ്പോള്‍ ധരിച്ച മേല്‍ക്കുപ്പായമാണു ചര്‍ച്ചയായത്. ബ്രിട്ടിഷ് ആഡംബര ബ്രാന്‍ഡിന്റെ ഏകദേശം 70,000 രൂപ വിലമതിക്കുന്ന ജാക്കറ്റാണിതെന്ന്, വിലയുള്‍പ്പെടുന്ന മറ്റൊരു ചിത്രം സഹിതം ട്വിറ്ററിലൂടെ പരസ്യപ്പെടുത്തി ബിജെപി മേഘാലയ ഘടകമാണ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍, രാഹുല്‍ ധരിച്ചത് 700 രൂപ മാത്രം വിലയുള്ള ജാക്കറ്റ് ആണെന്നു കോണ്‍ഗ്രസ് മറുപടി നല്‍കിയതോടെ വാദം കൊഴുത്തു.
കറുത്ത ജാക്കറ്റും നീല ജീന്‍സും ധരിച്ചാണു ഷില്ലോങ്ങില്‍ ചൊവ്വാഴ്ച രാഹുല്‍ പരിപാടിക്കെത്തിയത്. വേദിയില്‍ യുവാക്കളോടു സംസാരിക്കുകയും ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാരിനെ നേരത്തേ 'സ്യൂട്ട് - ബൂട്ട് സര്‍ക്കാര്‍' എന്നു പരിഹസിച്ചതിനു മറുപടി നല്‍കാനുള്ള അവസരമായാണു ബിജെപി ഇതിനെ ഉപയോഗിച്ചത്. എന്നാല്‍, കേന്ദ്രത്തില്‍ 'സ്യൂട്ട് ബൂട്ട്' സര്‍ക്കാരുള്ള ബിജെപിക്കു രാഹുലിനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നു കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി പ്രതികരിച്ചു.
യുവാക്കള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിക്കുന്നതിലുള്ള വെപ്രാളമാണു ബിജെപിക്ക്. ഇതേ ജാക്കറ്റ് 700 രൂപയ്ക്കു താന്‍ ഹാജരാക്കാമെന്നും രേണുക ചൗധരി പറഞ്ഞു. ഈ വിവാദം 2015ല്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാസന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച, സ്വന്തം പേരു തുന്നിയ കോട്ടിനെച്ചൊല്ലി ഉയര്‍ന്നതാണ്.
രാഹുല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സര്‍ക്കാരിനെ പരിഹസിക്കാന്‍ ഈ വാക്ക് പ്രയോഗിച്ചിരുന്നു. വിവാദമായ മോദി സ്യൂട്ട് പിന്നീടു ലേലം ചെയ്തപ്പോള്‍ 4.31 കോടി രൂപയ്ക്കാണു സൂറത്തിലെ ബിസിനസുകാരന്‍ വാങ്ങിയത്. വിവിഐപികളോടു ചെയ്യുന്നപോലെ പാവങ്ങളെ ആശ്ലേഷിക്കാന്‍ തയാറല്ലാത്ത മോദി, ഇപ്പോഴും സ്യൂട്ട് -ബൂട്ട് ശൈലിയുടെ വക്താവാണെന്നു മേഘാലയയിലും രാഹുല്‍ ആരോപിച്ചിരുന്നു.