അഫ്ഗാനിസ്ഥാനില്‍ സേവനം ചെയ്ത അമേരിക്കന്‍ സൈനികരെയും, സഖ്യസൈന്യത്തെയും വധിക്കാന്‍ റഷ്യന്‍ മിലിറ്ററി ഇന്റലിജന്‍സ് യൂണിറ്റ് താലിബാന്‍ പോരാളികള്‍ക്ക് പണം കൈമാറിയതായി ന്യൂയോര്‍ക്ക് ടൈംസിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. താലിബാനുമായി സമാധാനത്തിലായി ഒരു ദശകത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ നിന്നും യുഎസ് പിന്‍വാങ്ങാന്‍ ഒരുങ്ങുമ്പോഴാണ് റഷ്യയുടെ കള്ളക്കളി പുറത്തുവരുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇതേക്കുറിച്ച് വിവരം നല്‍കിയെങ്കിലും യുഎസ് യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റഷ്യയുടെ സൈനിക ഇന്റലിജന്‍സ് ഏജന്‍സിയുടെ ഭാഗമായി കുപ്രശസ്ത യൂണിറ്റ് 29155 ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് യുഎസ് ഇന്റലിജന്‍സ് വിശ്വസിക്കുന്നത്. പാശ്ചാത്യ ചേരിയെ അസ്ഥിരപ്പെടുത്താന്‍ വധശ്രമങ്ങളും, പകരംവീട്ടല്‍ പദ്ധതികളുമായാണ് ഈ യൂണിറ്റ് അടുത്ത കാലത്തായി പ്രവര്‍ത്തനം വിപുലപ്പെടുത്തിയത്.
എന്നാല്‍ ഇതാദ്യമായാണ് പാശ്ചാത്യ സൈന്യത്തിന് നേര്‍ക്ക് അക്രമം നയിക്കുന്നതായി വ്യക്തമാകുന്നത്. താലിബാന് പല തവണ പണം നല്‍കിയെന്ന് പത്രം പറയുന്നു. എന്നാല്‍ ഇങ്ങനെ പണം കൈപ്പറ്റി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട യുഎസ് സൈന്യം ഏതെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ല. പണം ഇസ്ലാമിക തീവ്രവാദികള്‍ക്ക് നല്‍കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് നല്‍കുന്ന വിവരം.
2001-ല്‍ തുടങ്ങിയ രക്തകലുഷിതമായ അഫ്ഗാന്‍ യുദ്ധത്തില്‍ കഴിഞ്ഞ വര്‍ഷം 20 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഈ മരണങ്ങള്‍ സംശയിക്കപ്പെടുന്നുണ്ടോയെന്ന് വ്യക്തമല്ല. മാര്‍ച്ചില്‍ ചേര്‍ന്ന വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. നയതന്ത്ര തിരിച്ചടി മുതല്‍ ഉപരോധം വരെ ചര്‍ച്ചയില്‍ ഉയര്‍ന്നെങ്കിലും വൈറ്റ് ഹൗസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നത്.