കൊവിഡ് രോഗികളുടെ തിക്കിത്തിരക്കില്‍ ശ്വാസംമുട്ടി അമേരിക്കയിലെ ആശുപത്രികള്‍. തിരക്ക് നിയന്ത്രണാതീതമായി മാറിയതോടെ ചാപ്പലുകളും, കഫേടീരിയയും, വെയ്റ്റിംഗ് റൂമും, ഹാള്‍വേയും, പാര്‍ക്കിംഗ് ഗാരേജും വരെ രോഗികളെ ചികിത്സിക്കാനുള്ള ഇടങ്ങളാക്കി മാറ്റിയാണ് ആശുപത്രികളുടെ പ്രതിരോധം. മറ്റ് മെഡിക്കല്‍ സെന്ററുകളില്‍ ബെഡ് ഒഴിവുണ്ടോയെന്ന് വിളിച്ച് ചോദിക്കുന്ന തിരക്കിലാണ് ജീവനക്കാര്‍. ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെ ക്ഷീണിതരാക്കുന്നതിനൊപ്പം രോഷവും അലയടിക്കുകയാണ്.
യുഎസില്‍ കൊറോണാവൈറസ് മുന്നേറുന്നതിനൊപ്പം രാജ്യത്തെ ആശുപത്രികളിലെ അവസ്ഥയും ശോചനീയമായി മാറുകയാണ്. കേസുകളുടെ എണ്ണം കുതിച്ചുയരുകയും, മരണസംഖ്യ രണ്ടര ലക്ഷം കടക്കുകയും ചെയ്തിട്ടുണ്ട്. 'ഞങ്ങള്‍ വിഷാദത്തിലാണ്, ഹൃദയം തകര്‍ന്ന്, എല്ല് വരെ ക്ഷീണിതരാണ്', ടെന്നെസ്സി ജോണ്‍സണ്‍ സിറ്റി മെഡിക്കല്‍ സെന്ററിലെ ക്രിട്ടിക്കല്‍ കെയര്‍ ഡയറക്ടര്‍ ആലിസണ്‍ ജോണ്‍സണ്‍ പറഞ്ഞു. പലപ്പോഴും ജോലിക്ക് വന്നുപോകുന്ന വഴിയില്‍ കരഞ്ഞ് പോകാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുഎസില്‍ കൊവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം കഴിഞ്ഞ മാസം ഇരട്ടിയായി ഉയര്‍ന്നു. ഈ ആഴ്ചയില്‍ ഓരോ ദിവസവും പുതിയ റെക്കോര്‍ഡ് തീര്‍ക്കുന്നുമുണ്ട്. ചൊവ്വാഴ്ച വരെ 77000 പേരോളമാണ് ചികിത്സയ്‌ക്കെത്തിയത്. രണ്ടാഴ്ചയില്‍ വൈറസ് വ്യാപനം പൊട്ടിത്തെറിയുടെ വക്കിലാണ്, 80% വളര്‍ച്ചയാണ് കേസുകളില്‍ ഉണ്ടായിട്ടുള്ളത്. എല്ലാ 50 സ്റ്റേറ്റുകളിലും കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. ദിവസേന 1155 മരണങ്ങളാണ് ശരാശരി കണക്കാക്കുന്നത്.
നിയന്ത്രണം കൈവിട്ടതോടെ മാസ്‌ക് നിര്‍ബന്ധമാക്കിയും, സ്വകാര്യ, പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചും ഗവര്‍ണര്‍മാരും, മേയര്‍മാരും നടപടിയെടുക്കുന്നുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയിലെ സ്‌കൂള്‍ സിസ്റ്റം ക്ലാസുകള്‍ സസ്‌പെന്‍ഡ് ചെയ്തു. ടെക്‌സാസില്‍ അധിക ജോലി ചെയ്യുന്ന ആശുപത്രികളെ സഹായിക്കാന്‍ ആയിരക്കണക്കിന് അധിക മെഡിക്കല്‍ ജീവനക്കാരെ എത്തിച്ചിരിക്കുകയാണ്.