ഡോക്ടര്‍ കാണിച്ച അനാസ്ഥ കാരണം നാലുവയസുകാരിക്ക് കൈപ്പത്തി നഷ്ടമായ സംഭവത്തില്‍ ഒടുവില്‍ നീതി. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടം ഫലം കണ്ടത്. 2003ല്‍ തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ ഹനുമകൊണ്ടയിലായിരുന്നു സംഭവം. സലൈന്‍ നല്‍കാനുള്ള ഇന്‍ജക്ഷന്‍ ട്രിപ്പ് ശരിയായി സ്ഥാപിക്കാത്തതിനാല്‍ സൗമ്യ എന്ന നാലുവയസുകാരിക്കാണ് അന്ന് കൈപ്പത്തി മുറിച്ചുമാറ്റേണ്ടിവന്നത്.
2003ല്‍ പനി ബാധിച്ച് നാലുവയസുകാരിയായ മകളെ ഹനുമകൊണ്ടയിലെ അമൃത നഴ്‌സിങ് ഹോമിലാണ് പ്രവേശിപ്പിച്ചിരുന്നത്. അവിടുത്തെ ഡോക്ടറായിരുന്ന ഡോക്ടര്‍ ജി രമേശ് ഇന്‍ജക്ഷന്‍ ട്രിപ്പ് ശരിയായി സ്ഥാപിക്കാതെ സലൈന്‍ നല്‍കുകയും രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് സലൈന്‍ കുത്തിവച്ച കുട്ടിയുടെ വലതുകൈയില്‍ നീരുവരുകയും വേദന കൂടുകയും ചെയ്തു. ഇതോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീണ്ടും ഡോക്ടറെ സമീപിച്ചുവെങ്കിലും അവര്‍ ഹൈദരാബാദിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് താങ്ങാനാകാതെ കുടുംബം വാറങ്കല്‍ എംജിഎം ആശുപത്രിയുമായി ബന്ധപ്പെട്ടു. ഇവിടെ വച്ച് കുട്ടിയുടെ രോഗം ബാധിച്ച കൈപ്പത്തി നീക്കം ചെയ്യുകയായിരുന്നു.
19 വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് പരിഗണിച്ച സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ ഇരയ്ക്ക് ഏഴു ശതമാനം പലിശ ഉള്‍പ്പെടെ 16 ലക്ഷം രൂപ നഷ്ടരിഹാരം നല്‍കണമെന്നാണ് വിധിച്ചിരിക്കുന്നത്. പ്രതിയായ ഡോക്ടര്‍ ജി രമേശും യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയും നഷ്ടപരിഹാരതുക കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്നും കമ്മീഷന്‍ അറിയിച്ചു.
ഡോക്ടറുടെ അനാസ്ഥ മൂലം മകള്‍ അംഗവൈകല്യം സംഭവിച്ചുവെന്ന് കാണിച്ച് സൗമ്യയുടെ പിതാവ് രമേഷ്ബാബുവാണ് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. ഇരയുടെ കുടുംബത്തിന് വേണ്ടി അഡ്വ. വി ഗൗരിശങ്കര റാവു ഹാജരായി.