
















കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി വിനീഷിനെ പൊലീസ് പിടികൂടിയത് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍. പൊലീസിന്റെ കയ്യില്‍ പെടാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് വിനീഷ് നീങ്ങിയിരുന്നത് എന്ന് പൊലീസിന്റെ അന്വേഷണം വ്യക്തമാക്കുന്നുണ്ട്.
മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് നേരത്തെയും ചാടിയിട്ടുള്ള വിനീഷ് 2025 ഡിസംബര്‍ 28നാണ് കുതിരവട്ടത്ത് നിന്നും രക്ഷപ്പെടുന്നത്. മുംബൈയിലേക്ക് കടന്ന ഇയാള്‍ ഇവിടെ പലവിധ ജോലികള്‍ ചെയ്ത് ഒളിച്ചു കഴിയുകയായിരുന്നു.
പ്രതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. നാല് ഭാഷകളില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വിനീഷ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും ആരെയും ബന്ധപ്പെടാന്‍ ശ്രമിക്കാത്തതും പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. ഇയാള്‍ എവിടേക്കാണ് പോയത് എന്നറിയാതെ പൊലീസ് കുഴുങ്ങിനില്‍ക്കേ മുംബൈയിലുള്ള ഒരു ബന്ധുവിനെ ബന്ധപ്പെടാന്‍ വിനീഷ് ശ്രമിച്ചു. അങ്ങനെയാണ് പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ പൊലീസിന് ലഭിക്കുന്നത്.
ഉടന്‍ മുംബൈയില്‍ എത്തിയെങ്കിലും വിനീഷിനെ കണ്ടെത്താന്‍ പൊലീസിനായില്ല. പല രീതിയില്‍ പൊലീസ് മുംബൈയിലെല്ലാം അന്വേഷിച്ചു. പക്ഷെ വിനീഷ് കയ്യില്‍ പെട്ടില്ല. രണ്ട് മാസത്തോളമായി പ്രത്യേക അന്വേഷണ സംഘം മുംബെയില്‍ വിനീഷിനായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ പ്രതി മറ്റൊരാളുടെ ഫോണില്‍ നിന്ന് സുഹൃത്തിനെ വിളിച്ചതാണ് ഇയാളെ കണ്ടെത്താന്‍ സഹായിച്ചത്. പൊലീസ് പിടികൂടാനെത്തുമ്പോള്‍ ഇയാള്‍ ബോട്ടില്‍ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.
ഇന്ന് വിനീഷിനെ കോഴിക്കോട്ട് എത്തിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.