
















ദക്ഷിണ ലെബനനിലെ ക്രിസ്ത്യന്‍ ഗ്രാമമായ ദെബലില്‍ ഇസ്രായേല്‍ സൈനികന്‍ യേശുക്രിസ്തുവിന്റെ പ്രതിമ തകര്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. പലസ്തീന്‍ മാധ്യമപ്രവര്‍ത്തകനായ യൂനിസ് തിരവിയാണ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ, ചിത്രം യഥാര്‍ത്ഥമാണെന്നും തങ്ങളുടെ സൈനികനാണ് ഇതിന് പിന്നിലെന്നും ഇസ്രായേല്‍ പ്രതിരോധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പ്രതിമ തകര്‍ക്കുന്നതിന് മുന്‍പുള്ള ചിത്രവും തകര്‍ത്ത ശേഷമുള്ള ചിത്രവും തിരവി പങ്കുവെച്ചിട്ടുണ്ട്. 'പിതാവേ, ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല; ഇവരോട് ക്ഷമിക്കണമേ' എന്ന ബൈബിള്‍ വാചകത്തോടെയാണ് (ലൂക്കോസ് 23:34) ഈ ചിത്രം പ്രചരിക്കുന്നത്. മതചിഹ്നങ്ങളെ അവഹേളിക്കുന്ന സൈനികന്റെ നടപടിക്കെതിരെ ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ഇത് തികച്ചും അനാദരവാണെന്നും മനുഷ്യത്വരഹിതമാണെന്നും പലരും കുറിച്ചു.
തുടക്കത്തില്‍ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കുകയാണെന്ന് പറഞ്ഞ ഐഡിഎഫ് വക്താവ് ലെഫ്റ്റനന്റ് കേണല്‍ നദവ് ഷോഷാനി, പിന്നീട് ചിത്രം സത്യമാണെന്ന് സമ്മതിച്ചു. സൈനികന്റെ നടപടി ഇസ്രായേല്‍ സൈന്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതീവ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ നോര്‍ത്തേണ്‍ കമാന്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരനായ സൈനികനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹിസ്ബുള്ളയുടെ താവളങ്ങള്‍ തകര്‍ക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും മതചിഹ്നങ്ങളോ ആരാധനാലയങ്ങളോ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇസ്രായേല്‍ ആവര്‍ത്തിച്ചു. തകര്‍ന്ന പ്രതിമ പുനഃസ്ഥാപിക്കാന്‍ പ്രാദേശിക സമൂഹത്തെ സഹായിക്കുമെന്നും ഐഡിഎഫ് അറിയിച്ചിട്ടുണ്ട്.