CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 8 Minutes 33 Seconds Ago
Breaking Now

ലഡാക്കില്‍ ഒട്ടകങ്ങളെ ഇറക്കി ഇന്ത്യന്‍ സൈന്യം; ചൈനയുമായി സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ദുര്‍ഘടമേറിയ മേഖലയില്‍ ഈ 'ഒട്ടക സൈന്യത്തെ' ഇറക്കുന്നത് എന്തിന്?

മൂന്ന് വര്‍ഷം മുന്‍പ് മുന്നോട്ട് വെച്ച പദ്ധതിയാണ് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന വേളയില്‍ നടപ്പാക്കുന്നത്

ഒട്ടകങ്ങളുടെ ഒരു സൈന്യം. സിനിമയില്‍ കാണുന്നത് പോലെ അതിന്റെ പുറത്ത് കയറി യുദ്ധം ചെയ്യാനല്ല, മറിച്ച് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ലഡാക്കില്‍ ഇന്ത്യന്‍ സൈന്യം ഡബിള്‍ ഹംബ്ഡ് ഒട്ടകങ്ങളെ ഇറക്കുന്നത്. ഗതാഗതത്തിന് പുറമെ ഈസ്റ്റേണ്‍ ലഡാക്കിലെ അപകടകരമായ മേഖലയില്‍ പട്രോളിംഗ് നടത്താനും ഇനി ഒട്ടകങ്ങള്‍ സഹായിക്കും. 

മൂന്ന് വര്‍ഷം മുന്‍പ് മുന്നോട്ട് വെച്ച പദ്ധതിയാണ് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന വേളയില്‍ നടപ്പാക്കുന്നത്. 17,000-ലേറെ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓള്‍ഡി, ഡെപ്‌സാംഗ് തുടങ്ങിയ മേഖലകളിലാണ് ഒട്ടകങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുക. ഈ പ്രദേശങ്ങളില്‍ ഇരുസൈന്യങ്ങളും ശക്തമായ തോതില്‍ സൈനികരെ ഒരുക്കിയിട്ടുണ്ട്. 

ബാക്ട്രിയാന്‍ ഒട്ടകം എന്നറിയപ്പെടുന്ന ഒട്ടകങ്ങളെ ലഡാക്കിലെ 12,000 അടിയില്‍ കൂടുതലുള്ള നുബ്രാ വാല്ലിയിലാണ് കാണാന്‍ സാധിക്കുക. ഈ ഉയരവും, ദുര്‍ഘടങ്ങളും ഇവയ്ക്ക് സാധാരണ കാര്യമാണ്. ഒട്ടകങ്ങളെ ലേയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആള്‍ട്ടിട്ട്യൂഡ് റിസേര്‍ച്ചില്‍ ഡിആര്‍ഡിഒ പരിശീലിപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത്. അപൂര്‍വ്വമായി കാണപ്പെടുന്നവ ഇവയുടെ എണ്ണം തീരെ കുറവായതിനാല്‍ ബ്രീഡ് ചെയ്‌തെടുക്കാനാണ് സൈന്യത്തിന്റെ പദ്ധതി. 

ലേയില്‍ വെച്ച് തന്നെയാണ് ഒട്ടകങ്ങളുടെ ബ്രീഡിംഗ് നടത്തുക. സൈന്യത്തിന് ആവശ്യമായ അത്രയും ഒട്ടകങ്ങളെ എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ഉദ്ദേശം. ഡബിള്‍ ഹംബ്ഡ് ഒട്ടകങ്ങളാണ് ഈ അവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് ഇന്ത്യന്‍ സൈന്യത്തില്‍ വെറ്റിനറി ഓഫീസറായ കേണല്‍ മനോജ് ബത്ര വ്യക്തമാക്കി. 17000 അടി ഉയരത്തില്‍ 170 കിലോ ഭാരം താങ്ങാനും 72 മണിക്കൂറെങ്കിലും വെള്ളമില്ലാതെ ജീവിക്കാനും ഈ ഒട്ടകങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.