ഒരാഴ്ചയ്ക്കകം ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാവര്‍ത്തികമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി വാഷിംഗ്ടണില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇനിതിടെ ബെഞ്ചമിന്‍ നെതന്യാഹു ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കയിലേയ്ക്ക് തിരിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് അടുത്തെത്തിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. ബന്ദികളെ വിട്ടയയ്ക്കലും വെടിനിര്‍ത്തല്‍ കരാറും ഈ ആഴ്ച തന്നെ നടപ്പിലാകുമെന്നും ഇത് ഏതാനും ബന്ദികളുടെ വിട്ടയയ്ക്കലിന് വഴിതെളിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. 'ഈ ആഴ്ച തന്നെ ഹമാസുമായി ഒരു ധാരണയിലെത്താന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങള്‍ ഇസ്രയേലുമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍ പ്രധാനം ഒരുപക്ഷെ ഇറാനുമായി സ്ഥിരമായി ഒരു ധാരണയുണ്ടാക്കുക എന്നതാണ്. ഞങ്ങള്‍ ഗാസയില്‍ ഒരു ധാരണയുടെ അടുത്തെത്തിയിട്ടുണ്ട്. അത് ഈ ആഴ്ച തന്നെ ഉണ്ടാകും' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ന്യൂജേഴ്‌സിലെ വാരാന്ത്യ ഗോള്‍ഫിംഗിന് ശേഷം വാഷിംഗ്ടണില്‍ മടങ്ങിയെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇതിനിടെ ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനും ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദ്ദം ശക്തമായി. നെതന്യാഹുവിന്റെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന തീവ്രവലതുപക്ഷ കക്ഷികളുടെ സമ്മര്‍ദ്ദം മൂലമാണ് ഗാസയിലെ പോരാട്ടം നെതന്യാഹു നീട്ടിക്കൊണ്ടു പോകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ബെഞ്ചമിന്‍ നെതന്യാഹു ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനകം ഇസ്രയേല്‍ അംഗീകരിച്ച ധാരണകളുടെ അടിസ്ഥാനത്തില്‍ വേണം വെടിനിര്‍ത്തലെന്ന് ദോഹയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഇസ്രയേലി പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം ന്‍ല്‍കിയിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. ധാരണകളുമായി ബന്ധപ്പെട്ട് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്ന മാറ്റങ്ങള്‍ അസ്വീകാര്യമാണെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഗാസയില്‍ തടവിലുള്ള ബന്ദികളെ തിരിച്ചെത്തിക്കുന്നതും ഹമാസിന്റെ ഭീഷണി ഇല്ലാതാക്കലും ഉറപ്പാക്കുമെന്ന ദൃഢനിശ്ചയവും നെതന്യാഹു പ്രകടിപ്പിച്ചിരുന്നു.